കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ. ന്യൂറോളജിസ്‌റ്റ് തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതാണ് രോഗബാധിതരെ ദുഃഖത്തിലാക്കുന്നത്. ജില്ലയിൽ വർഷങ്ങളായി ന്യൂറോളജിസ്‌റ്റ് ഇല്ല. തസ്‌തിക ഇല്ലാത്തതിനാൽ ന്യൂറോളജിസ്‌റ്റിനെ നിയമിക്കാനാവാത്തതാണ് പ്രശ്‌നം. കാസർഗോഡ് ജില്ലയ്‌ക്ക് ന്യൂറോളജിസ്‌റ്റിനെ വേണമെന്ന ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്.
എൻഡോസൾഫാൻ ദുരിത ബാധിതർ കൂടുതലുള്ള ജില്ലയിൽ ന്യൂറോളജിസ്‌റ്റിന്റെ ആവശ്യം ആരോഗ്യവിദഗ്‌ധരെല്ലാം ചൂണ്ടിക്കാട്ടിയതാണ്. ജില്ലയിൽ സന്ദർശനത്തിന് വരുന്ന മന്ത്രിമാരും തസ്‌തിക സൃഷ്‌ടിക്കുമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ, എല്ലാം പാഴ്‌വാക്കായി മാറുകയാണ് ചെയ്യുന്നത്. എൻഡോസൾഫാൻ ഇരകളിൽ ചിലർക്ക് ഇടയ്‌ക്കിടെ അപസ്‌മാരം ഉൾപ്പടെ പിടിപെടുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ന്യൂറോളജിസ്‌റ്റിനെ നിയമിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
നിലവിൽ അടിയന്തിര ഘട്ടങ്ങളിൽ രോഗികൾ മംഗളൂരുവിലോ പരിയാരത്തോ ചികിൽസ തേടേണ്ട അവസ്‌ഥയാണ്. വിഷയത്തിൽ പലതവണ സമരത്തിന് ഇറങ്ങിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. സർക്കാർ വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
Most Read: ഇടമലയാർ അണക്കെട്ട്; കൂടുതൽ ഷട്ടറുകൾ ഉയർത്തേണ്ട സാഹചര്യമില്ലെന്ന് അധികൃതർ