കോഴിക്കോട്: അറ്റകുറ്റപ്പണി പൂർത്തിയായിട്ടും മെഡിക്കൽ കോളേജ് ആശുപത്രിയിലെ പേവാർഡുകൾ അടഞ്ഞുതന്നെ. കെഎച്ച്ആർഡബ്ള്യുഎസിന് കീഴിലുള്ള പേവാർഡുകൾ ഡിസംബർ ആദ്യവാരം പ്രവർത്തന യോഗ്യമായിട്ടും തുറന്നു കൊടുക്കാത്തതാണ് രോഗികളെ പ്രയാസത്തിൽ ആക്കുന്നത്. നഴ്‌സുമാർ ഇല്ലാത്തതുകൊണ്ടാണ് പേവാർഡുകൾ തുറക്കാത്തതെന്നാണ് കെഎച്ച്ആർഡബ്ള്യുഎസ് അധികൃതർ പറയുന്നത്.
കോവിഡിന്റെ തുടക്കത്തിൽ പേവാർഡുകൾ ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയിരുന്നു. പിന്നീട് പ്രവർത്തനം പുനരാരംഭിക്കാൻ തുടങ്ങിയപ്പോഴാണ് നഴ്‌സുമാരുടെ കുറവ് പ്രതിസന്ധി തീർത്തത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സുമാരാണ് പേവാർഡുകളിൽ ജോലി ചെയ്‌തിരുന്നത്. ആശുപത്രിയിൽ വേണ്ടത്ര നഴ്‌സുമാർ ഇല്ലാത്തതിനാൽ പേവാർഡുകളിലേക്ക് കെഎച്ച്ആർഡബ്ള്യുഎസ് സ്വന്തംനിലക്ക് നഴ്‌സുമാരെ നിയമിക്കണമെന്ന് കാണിച്ച് രണ്ടു മാസം മുമ്പ് കത്ത് നൽകിയിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എംപി ശ്രീജയൻ പറഞ്ഞു.
എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നിർദ്ദേശമില്ലാതെ നടപടി സ്വീകരിക്കാൻ സാധിക്കില്ലെന്നാണ് കെഎച്ച്ആർഡബ്ള്യുഎസിന്റെ നിലപാട്. പേവാർഡിലേക്ക് ശുചീകരണ ജീവനക്കാർ ഉൾപ്പടെ 12 ജീവനക്കാരെ കെഎച്ച്ആർഡബ്ള്യുഎസ് നേരിട്ട് നിയമിച്ചിട്ടുണ്ട്.
പേവാർഡ് തുറക്കുന്നത് അനിശ്‌ചിതമായി നീളുന്നത് രോഗികൾക്ക് ഏറെ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. പേവാർഡ് ലഭിക്കാത്തതിനാൽ ഓപ്പറേഷൻ മാറ്റിവെക്കുകയോ സ്വകാര്യ ആശുപത്രികളെ സമീപിക്കുകയോ ചെയ്യേണ്ട സ്‌ഥിതിയിലാണ് രോഗികൾ.
പേവാർഡ് ജനതാ വിഭാഗത്തിൽ 28 മുറികളും ഡീലക്‌സസിൽ 88 മുറികളും ഡീലക്‌സ് എസിയിൽ അഞ്ച് മുറികളുമാണുള്ളത്. 500, 600, 1000 എന്നിങ്ങനെയാണ് ദിവസ വാടക. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി വാടകയൊന്നും ലഭിക്കാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ ബുദ്ധിമുട്ടുകയാണെന്ന് അധികൃതർ പറഞ്ഞു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എല്ലാ പേവാർഡുകളും ഇപ്പോൾ തുറന്നിട്ടുണ്ട്.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം