ന്യൂഡെൽഹി: രാജ്യത്തെ നിലവിലുള്ള കോവിഡ് സാഹചര്യം അനുസരിച്ച് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ സ്‌ഥിതികളും തെളിവുകളും അനുസരിച്ച് കുട്ടികൾക്ക് വാക്‌സിൻ നൽകേണ്ട ആവശ്യമില്ലെന്ന് നീതി ആയോഗ് അംഗം ഡോ. എംകെ പോൾ പറഞ്ഞു. ബ്രിട്ടനിൽ കണ്ടെത്തിയ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും വികെ പോൾ പറഞ്ഞു. പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയിൽ നിലവിൽ വികസിപ്പിച്ചുകൊണ്ടിരുന്ന വാക്‌സിനുകളെ ബാധിക്കില്ല. വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നതിനുള്ള പരിശീലനം ഇതിനോടകം ഡെൽഹിയിൽ ആരംഭിച്ചു. 3,500 ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. വാക്‌സിൻ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങൾ ഡെൽഹി സർക്കാർ ഒരുക്കിയിട്ടുണ്ട്. തിങ്കളാഴ്‌ച ആരോഗ്യ പ്രവർത്തകർക്ക് ഒരു മുഴുവൻ ദിവസ പരിശീലനവും നൽകും. ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷൻ ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
Read also: ഗവർണറുടെ നടപടി ദൗർഭാഗ്യകരമെന്ന് കേരളം; ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം