തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ ഒറ്റക്കെട്ടായി സർക്കാരും പ്രതിപക്ഷവും. ഗവർണറുടെ നടപടിക്കെതിരെ ഭരണ പ്രതിപക്ഷ ഭേദമന്യേ വിമർശനം ഉയർന്നു വരികയാണ്.
സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ, മന്ത്രി വിഎസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ് എന്നിവരടക്കം രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്
ഗവർണറുടെ നടപടി അസാധാരമാണ് എന്നായിരുന്നു സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ പ്രതികരണം. ഗവർണർ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്. സർക്കാർ നിയമവശങ്ങൾ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സ്‌പീക്കർ പറഞ്ഞു.
ഗവർണറുടേത് രാഷ്‌ട്രീയ തീരുമാനമെന്ന് കരുതേണ്ടി വരുമെന്നും സാഹചര്യം എന്തായാലും ഗവർണർ നിയമസഭാ സമ്മേളനത്തിന് അനുമതി നൽകേണ്ടതായിരുന്നു എന്നും മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. ഗവർണറുടെ തീരുമാനം നിർഭാഗ്യകരമെന്നും മെമ്പേഴ്‌സ് ലോഞ്ചിൽ സമ്മേളിച്ച് സഭാംഗങ്ങൾ പ്രമേയം പാസാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്രസർക്കാരിന്റെ ചട്ടുകമാകരുതെന്നായിരുന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. ഗവർണറുടെ നടപടി രാഷ്‌ട്രീയ പ്രേരിതമെന്നും ഗവർണർ ബിജെപിയുടെ വക്‌താവായി മാറിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു.
നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്. മറ്റൊരവസരത്തിലും മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അനുവദിക്കാതിരുന്നിട്ടില്ല. രാജ്യത്തെ കര്‍ഷകരോടൊപ്പമാണ് കേരളത്തിന്റെ നിലപാടെന്ന് വ്യക്‌തമാക്കാനാണ് ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്‌തമായി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ തയ്യാറെടുക്കുന്നത്.
Read also: ഗവര്‍ണറുടെ ശ്രമം ബിജെപിയുടെ രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാന്‍; കോണ്‍ഗ്രസ്