തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പ്രതിയായ കേസുകളില്‍ ‘അനുഭാവപൂര്‍വ്വം പരിഗണിക്കണം‘ എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച ഔദ്യോഗിക കത്തിന്റെ പകര്‍പ്പ് പുറത്തുവന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കുന്ന ഘട്ടത്തിലാണ് കത്ത് പുറത്തുവന്നിരിക്കുന്നത്.
2021 ജൂണ്‍ പത്തിനാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തയച്ചത്. ബിജെപി നേതാക്കള്‍ ആരിഫ് മുഹമ്മദ് ഖാന് നല്‍കിയ നിവേദനം പരിഗണിച്ചായിരുന്നു ഇടപെടല്‍. ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍, പി സുധീര്‍, എസ് സുരേഷ്, വിവി രാജേഷ് എന്നീ ബിജെപി നേതാക്കളാണ് നിവേദനത്തില്‍ ഒപ്പ് വെച്ചിരുന്നത്.
പോലീസിന്റെ അന്വേഷണ പരിധിയിലുള്ള കേസുകളിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുന്ന കത്ത്, രാഷ്ട്രീയ ആരോപണങ്ങളെ ഗവര്‍ണര്‍ അതേപടി ഏറ്റുപിടിച്ചതിന് തെളിവാണ്. കത്തിൽ, ബിജെപി നേതാക്കളുടെ ആരോപണങ്ങള്‍ എടുത്ത് പറഞ്ഞ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഇക്കാര്യത്തില്‍ ഉടനടി ഉചിതമായ നടപടി കൈക്കൊള്ളാനാണ് മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുന്നത്. ഇത് ഗവർണർ പദവി ദുരുപയോഗം ചെയ്‌തതിനുള്ള പ്രത്യക്ഷ തെളിവാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
2021 ജൂണ്‍ 9നാണ് ബിജെപി നേതാക്കളായ ഒ രാജഗോപാല്‍, കുമ്മനം രാജശേഖരന്‍,പി സുധീര്‍, എസ് സുരേഷ്, വിവി രാജേഷ് എന്നീ നേതാക്കള്‍ ഗവർണറെ നിവേദനവുമായി നേരിൽകണ്ടത്. തൊട്ടടുത്ത ദിവസം ജൂണ്‍ 10നാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന സാധാരണ നടപടി മാത്രമാണ് കത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നാണ് രാജ്‌ഭവൻ വിശദീകരിക്കുന്നത്.
Most Read: ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും