വയനാട്: കോവിഡ് മുന്നണി പോരാളികളായ താത്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. അഡ്‌ഹോക്ക് വ്യവസ്‌ഥയിൽ താത്കാലികമായി ഏഴ് ജെഎച്ച്‌ഐ മാരെയാണ് ജില്ലയിൽ നിയമിച്ചത്. മുള്ളൻകൊല്ലി പിഎച്ച്സി, പുൽപ്പള്ളി സിഎച്ച്സി, നൂൽപ്പുഴ എഫ്എച്ച്സി, പേര്യ സിഎച്ച്സി എന്നിവിടങ്ങളിലാണ് ഇവർ ജോലി ചെയ്യുന്നത്. കഴിഞ്ഞ ജൂൺ മാസം മുതൽ ഇവർക്ക് ഒരുരൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ല.
കോവിഡ് ഉൾപ്പടെയുള്ള രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവൽക്കരണം, വാക്‌സിനേഷൻ പ്രക്രിയ എന്നിവയിലെല്ലാം നിർണായക പങ്ക് വഹിക്കുന്നവരാണിവർ. ഹെഡ് ഓഫ് അക്കൗണ്ടിൽ പണം ഇല്ലാത്തത് കൊണ്ടാണ് ശമ്പളം മുടങ്ങുന്നതെന്നാണ് ഇവർക്ക് ലഭിച്ച മറുപടി. ഡിഎംഒ മുതൽ ആരോഗ്യവകുപ്പ് ഡയറക്‌ടർ വരെയുള്ളവർക്ക് നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.
നിലവിൽ വണ്ടിക്കൂലി ഉൾപ്പടെയുള്ള ദൈനംദിന കാര്യങ്ങൾക്കായി മറ്റുള്ളവരിൽ നിന്ന് കടം വാങ്ങേണ്ട ഗതികേടിലാണിവർ. വാടകയും മറ്റു ചിലവുകളും കൊടുക്കാൻ നിവൃത്തിയില്ല. പലരും കടക്കെണിയിലാണ്. അതേസമയം, സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിഷയം ആരോഗ്യവകുപ്പ് ഡയറക്‌ടർ ഓഫിസിൽ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ സക്കീന അറിയിച്ചു.
Most Read: ടി നസ്‌റുദ്ദീന്റെ മരണം; ഇന്ന് സംസ്‌ഥാന വ്യാപകമായി കടകള്‍ അടച്ചിടും