ലക്നൗ : ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി ഉത്തര്‍പ്രദേശിലെ നോയിഡ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി വ്യവസായ രംഗത്ത് രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്താന്‍ സംസ്ഥാനത്തിനായെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അടിസ്ഥാന വികസനമായ വൈദ്യുതി, റോഡ്, ആശയവിനിമയം, ഗതാഗതം എന്നിവയുടെ വികസനത്തിനും വലിയ പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. ലക്നൗവില്‍ വച്ച് പുറത്തിറക്കിയ പ്രസ്‌താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2018 ല്‍ നടന്ന യുപി നിക്ഷേപകരുടെ യോഗത്തില്‍ ഒപ്പിട്ട 4.28 ലക്ഷം കോടി രൂപയുടെ ധാരണാപത്രത്തില്‍ 2 ലക്ഷം കോടി രൂപയുടെ ധാരണാപത്രം ഇതിനോടകം തന്നെ പ്രവര്‍ത്തനരംഗംത്ത് വന്നിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഏകദേശം പത്ത് രാജ്യങ്ങളില്‍ നിന്നും 7000 കോടി രൂപയുടെ 50 ൽ അധികം നിക്ഷേപക നിര്‍ദ്ദേശങ്ങള്‍ യുപി സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ജപ്പാന്‍, യുഎസ്, യുകെ, കാനഡ, ജര്‍മ്മനി, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നൊക്കെയാണ് നിക്ഷേപക നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുള്ളത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 8 ശതമാനം സംഭാവന ചെയ്യാന്‍ യുപിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന എക്‌സ്പ്രസ് ഹൈവേകള്‍ അടിസ്ഥാന വികസനത്തില്‍ വലിയ മുതല്‍കൂട്ടാകും. ഒപ്പം തന്നെ ജെവര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read also : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്