ഗോവ: ഐഎസ്എല്ലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്ത് നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് വിജയവഴിയിൽ തിരിച്ചെത്തി. കഴിഞ്ഞ രണ്ട് മൽസരങ്ങളും തോറ്റ നോര്‍ത്ത് ഈസ്‌റ്റിനെ അഷുതോഷ് മെഹ്‌തയുടേയും ദെഷോം ബ്രൗണിന്റേയും ഗോളുകളാണ് ജയിപ്പിച്ചത്.
ആദ്യപകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് കൂടുതൽ ഗോളവസരങ്ങൾ സൃഷ്‌ടിച്ചു. ഗായേഗോ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് 36ആം മിനുറ്റില്‍ അഷുതോഷ് മെഹ്‌ത ഹെഡറിലൂടെ ലീഡ് നേടിക്കൊടുത്തു. എന്നാൽ കൂടുതൽ വഴങ്ങാൻ ജംഷഡ്‌പൂര്‍ ഗോൾകീപ്പർ ടിപി രഹനേഷ് തയ്യാറായില്ല.
രണ്ടാംപകുതിയില്‍ ഇരു ടീമും മാറ്റങ്ങളുമായെത്തി. ഇവിടേയും മേല്‍ക്കൈ നേടാന്‍ ജംഷഡ്‌പൂരിനായില്ല. നോര്‍ത്ത് ഈസ്‌റ്റിനായി ആദ്യ മൽസരം കളിക്കുന്ന ബ്രൗണ്‍ പകരക്കാരനായി ഇറങ്ങി 61ആം മിനുറ്റില്‍ വല കുലുക്കിയതോടെ ജംഷഡ്‌പൂര്‍ കൂടുതൽ പ്രതിരോധത്തിലായി.
89ആം മിനുറ്റില്‍ പീറ്റര്‍ ഹാര്‍ട്ട്‌ലി ജംഷഡ്‌പൂരിനായി ഗോള്‍ മടക്കിയെങ്കിലും മൽസരത്തിലേക്ക് അവർക്ക് തിരിച്ചു വരാൻ കഴിഞ്ഞില്ല. നോര്‍ത്ത് ഈസ്‌റ്റിന്റെ മലയാളി താരം വിപി സുഹൈറും മൽസരത്തില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗായേഗോവാണ് ഹീറോ ഓഫ് ദി മാച്ച്. ജയത്തോടെ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് 15 പോയിന്റുമായി അഞ്ചാം സ്‌ഥാനത്തെത്തി.
Read Also: മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന്റെ വിജയക്കുതിപ്പിന് ആന്ധ്രയുടെ പ്രഹരം