പ്യോങ്യാങ്: യുവതികൾ മുടി കളർ ചെയ്യുന്നതിനും, ഇറുകിയ ജീൻസ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തി ഉത്തരകൊറിയ. 20നും 30നും ഇടയിൽ പ്രായമുള്ള യുവതികളെ ലക്ഷ്യം വച്ചാണ് ഉത്തരകൊറിയ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നിയമലംഘനം നടത്തുന്ന ആളുകൾക്ക് കടുത്ത ശിക്ഷയും പിഴയും വിധിക്കുമെന്നും മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം നിയമം ലംഘിച്ച ആളുകളെ യൂത്ത് ലീഗിന്റെ ഓഫീസിലേക്ക് കൊണ്ടുപോവുകയും, അവർ അവിടെ വെച്ച് തങ്ങളുടെ കുറ്റകൃത്യങ്ങൾ രേഖാമൂലം സമ്മതിക്കുകയും വേണം. തുടർന്ന് മാറ്റി ധരിക്കാനുള്ള വസ്‍ത്രങ്ങൾ വീട്ടിൽ നിന്ന് കൊണ്ട് വന്നാൽ മാത്രമേ ഇവരെ പുറത്ത് വിടുകയുള്ളൂ എന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വ്യക്‌തമാക്കുന്നത്.
പാശ്‌ചാത്യ ട്രെൻഡുകൾ തുടച്ചു നീക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിലുള്ള നിയമങ്ങൾ ഉത്തരകൊറിയ ഏർപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഉത്തരകൊറിയ മുൻ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ച് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പത്ത് ദിവസം ആരും ചിരിക്കാൻ പാടില്ലെന്നും, ഷോപ്പിംഗ് നടത്താനോ, മദ്യപിക്കാനോ പാടില്ലെന്നും നിർദ്ദേശം നൽകിയിരുന്നു. കൂടാതെ ഒഴിവുവേളകളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ആളുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Read also: ജമ്മു കശ്‌മീരിൽ 4 ഹൈബ്രിഡ് ഭീകരർ പിടിയിൽ