കാണ്ഡഹാർ: പ്രശസ്‌ത ഇന്ത്യൻ ഫോട്ടോ ജേണലിസ്‌റ്റ് ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകത്തിൽ പങ്കില്ലെന്ന് വ്യക്‌തമാക്കി താലിബാൻ. സിദ്ദിഖി കൊല്ലപ്പെടാൻ ഇടയായ ഏറ്റുമുട്ടലിനെ കുറിച്ച് തങ്ങൾക്ക് അറിവില്ലെന്ന് താലിബാൻ വക്‌താവ് സാബിനുള്ള മുജാഹിദ് വ്യക്‌തമാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ താലിബാൻ ഖേദിക്കുന്നുവെന്നും സാബിനുള്ള പറഞ്ഞു.
താലിബാനും അഫ്‌ഗാനുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സിദ്ദിഖി കൊല്ലപ്പെട്ടത്. അഫ്‌ഗാൻ സേനയുടെ സംരക്ഷണത്തിലായിരുന്നു സിദ്ദിഖി. എന്നാൽ, യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാദ്ധ്യമ പ്രവർത്തകർ പ്രവേശിച്ചാൽ ആ വിവരം തങ്ങൾക്ക് ലഭിക്കാറുണ്ടായിരുന്നു എന്നും അവർക്ക് ആവശ്യമുള്ള സുരക്ഷ നൽകാറുണ്ടായിരുന്നു എന്നുമാണ് താലിബാൻ പറയുന്നത്.
കാണ്ഡഹാർ പ്രവിശ്യയിലെ സ്‌പിൻ ബോൽദാക് ജില്ലയിലാണ് സിദ്ദിഖിയുടെ മൃതദേഹം കണ്ടെത്തിയത്. സിദ്ദിഖിയുടെ മൃതദേഹം താലിബാൻ റെഡ് ക്രോസ് അന്താരാഷ്‌ട്ര സമിതിക്ക് കൈമാറിയിരുന്നു. മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മുംബൈ സ്വദേശിയാണ് ഡാനിഷ് സിദ്ദിഖി. രണ്ട് ദിവസത്തിനകം ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് വിവരം.
Also Read: കോവിഡ്; രാജ്യത്ത് ഭൂരിഭാഗം പേരിലും ഡെൽറ്റ വകഭേദമെന്ന് ഐസിഎംആർ