ന്യൂഡൽഹി: ചൈനയുമായുള്ള അസ്വാരസ്യത്തിനു പിന്നാലെ ചൈനീസ് ആപ്പുകളെ നിരോധിച്ചതുപോലെ എല്ലാ മേഖലയിലും ഈ ഒഴിവാക്കൽ സാധ്യമല്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ. ദ ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈനീസ് കമ്പനികൾക്ക് ഇന്ത്യയിൽ വലിയ രീതിയിലുള്ള നിക്ഷേപമുണ്ട്. അതുകൊണ്ടു തന്നെ പൂർണ്ണമായും ചൈനീസ് കമ്പനികളെ ബഹിഷ്കരിക്കുക സാധ്യമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
“ചില മുൻകരുതൽ കൈക്കൊള്ളാമെങ്കിലും നിരവധി ചൈനീസ് കമ്പനികളുടെ നിക്ഷേപങ്ങൾ വളരെ പ്രധാനമാണ്. അവയെ പൂർണ്ണമായും തടയാൻ കഴിയില്ല. എന്നാൽ ഈ ചൈനീസ് കമ്പനികൾക്ക് ചൈനീസ് മിലിട്ടറിയുമായി ബന്ധമുണ്ടെന്നുള്ളത് ആശങ്കാജനകമായ ഘടകമാണ്, ”-പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോർട്ട് ചെയ്തു.
2017 ജൂണിൽ ചൈന ഒരു ദേശീയ രഹസ്യാന്വേഷണ നിയമം പാസാക്കിയിരുന്നു. ഈ നിയമം അനുസരിച്ച് വിദേശ നിക്ഷേപമുള്ള കമ്പനികൾ അവർ പ്രവർത്തിക്കുന്ന രാജ്യത്ത് ചൈനയുടെ ഇൻറലിജൻസ് വിഭാഗത്തിന് സഹായം നൽകേണ്ടതുണ്ട്. യുഎസ് പ്രതിരോധ സെക്രട്ടറിയുടെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഈ നിയമത്തിന് ചൈനീസ് കമ്പനികളായ ഹുവാവേ, ഇസഡ്ടിഇ, ടിക് ടോക്ക് എന്നിവയും പിന്തുണയും നൽകേണ്ടതുണ്ട്. ചൈനയുടെ ദേശീയ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ അവർ പ്രവർത്തിക്കുന്നിടത്തെല്ലാം സഹകരിക്കുകയും ചെയ്യണം.
ഇന്ത്യയും ചൈനയുമായി വലിയ രീതിയിലുള്ള സംയുക്ത സംരംഭത്തിലെ ഭാഗമാണ് സിന്ത്യ സ്റ്റീൽസ്. കർണാടകയിലെ കൊപ്പൊലിലെ 250 കോടിയുടെ ഇരുമ്പ് അയിര് സംസ്കരണ ശാലയിൽ സിന്ത്യക്ക് വലിയ രീതിയിൽ നിക്ഷേപമുണ്ട്. ചൈന ഇലക്ട്രണിക്സ് ടെക്നോളജി ഗ്രൂപ്പ് കോർപ്പറേഷന് ആന്ധ്ര പ്രദേശിൽ 46 മില്യൺ ഡോളറിന്റെ നിക്ഷേപമാണുള്ളത്.