മലപ്പുറം: വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ വനിതാ കമ്മീഷൻ അംഗവുമായ അഡ്വ.നൂർബിന റഷീദ് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെത്തി. നൂർബിനയുടെ സ്‌ഥാനാർഥിത്വം കോഴിക്കോട് സൗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആശിർവാദം തേടി സ്‌ഥാനാർഥി പാണക്കാട് എത്തിയത്.
ഇന്നലെ രാവിലെ 9.30ഓടെ എത്തിയ അഡ്വ. നൂർബിന റഷീദ് സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. പിന്നീട് ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എന്നിവരെയും സന്ദര്‍ശിച്ചു.
മുസ്‍ലിം ലീഗിന്റെ ഏക വനിതാ സ്‌ഥാനാർഥിയാണ് നൂര്‍ബിന. ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1996ലാണ് ലീഗിന്റെ വനിതാ സ്‌ഥാനാർഥി ആദ്യമായും അവസാനമായും നിയമസഭയിലേക്ക് മൽസരിച്ചത്. കോഴിക്കോട്- 2ല്‍ മൽസരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സിപിഎമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു.
നൂർബിനയുടെ സ്‌ഥാനാർഥിത്വത്തിന് എതിരെ ലീഗ് മണ്ഡലം ഭാരവാഹികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നൂർബിനയുടെ സ്‌ഥാനാർഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രതിഷേധം അയയുകയാണ് ഉണ്ടായത്. ലീഗ് നേതൃത്വം വിഷയത്തിൽ ഇടപെട്ടതോടെയാണ് പരിഹാരം ഉണ്ടായത്.
Also Read: ബിജെപിക്ക് തിരിച്ചടി; യാക്കോബായ സഭ നിലപാട് മാറ്റുന്നു, സമദൂര നയം സ്വീകരിക്കും