ന്യൂഡെൽഹി: ബിജെപി ദേശീയ നേതൃത്വവുമായുള്ള യാക്കോബായ സഭയുടെ ചർച്ചകൾക്ക് തിരിച്ചടി. അമിത് ഷായെ കാണാതെ സഭാ നേതാക്കൾ ഡെൽഹിയിൽ നിന്ന് മടങ്ങി. ബിജെപി അനുകൂല നിലപാട് സ്വീകരിക്കില്ലെന്ന് സഭാനേതൃത്വം വ്യക്‌തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിലേത് പോലെ സമദൂര നിലപാട് സ്വീകരിക്കാനാണ് സഭയുടെ തീരുമാനം. പള്ളി തർക്ക വിഷയത്തിൽ കൃത്യമായ ഉറപ്പുകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് ചർച്ച പരാജയപ്പെട്ടതെന്നാണ് വിവരം.
ഓർത്തഡോക്‌സ് സഭയുമായി സമവായമുണ്ടാക്കാമെന്ന് കേന്ദ്ര സർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വാക്കുകൊടുത്ത പാശ്‌ചാത്തലത്തിൽ യാക്കോബായ സഭ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വിഷയത്തിൽ ഇതുവരെയും അനുകൂല തീരുമാനം ഉണ്ടാകാത്തതാണ് സഭയെ നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുന്നത്.
നേരത്തെ എറണാകുളത്തെ 5 മണ്ഡലങ്ങളിൽ എൻഡിഎക്കായി സഭാ സ്‌ഥാനാർഥികൾ മൽസരിക്കുന്നതും പരിഗണിച്ചിരുന്നു. മെത്രാപ്പൊലീത്തൻ ട്രസ്‌റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ നേതൃത്വത്തിൽ നാല് ബിഷപ്പുമാരാണ് ഡെൽഹിയിൽ എത്തിയത്.
അമിത് ഷാ അടക്കമുള്ള നേതാക്കളിൽ നിന്ന് അനുകൂലമായ തീരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യാക്കോബായ സംഘം. എന്നാൽ ഇതുണ്ടാവാതെ വന്നതോടെ നിലപാട് മാറ്റത്തിന് ഒരുങ്ങുകയാണ് സഭാ നേതൃത്വം.
Read Also: ഒറ്റ ചാർജിൽ 300 കിലോമീറ്റർ; കർഷകന്റെ ‘സൂപ്പർ’ സോളാർ കാർ