മഞ്ചേരി: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടത്തിയ സൂചനാ പണിമുടക്കിൽ പങ്കെടുത്ത നഴ്‌സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ്. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബ്രിഗേഡിൽ ദിവസവേതന അടിസ്‌ഥാനത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് സർക്കാർ നിർദേശിച്ച ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സൂചനാ പണിമുടക്കിൽ പങ്കെടുത്തത്.
സ്‌റ്റാഫ് നഴ്‌സ് തസ്‌തികയിൽ ജോലി ചെയ്യുന്ന 57 പേർക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജീവനക്കാർ ഫെബ്രുവരി 26ന് ഉച്ചക്ക് 12.30 മുതൽ 2.30 വരെ പണിമുടക്കിയത്. കഴിഞ്ഞ 4 മാസമായി നൽകാനുള്ള കോവിഡ് അലവൻസ് നൽകുക, സുപ്രീം കോടതി നിർദേശപ്രകാരമുള്ള മിനിമം വേതനം എൻഎച്ച്എം മേഖലയിലും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിയത്. പണിമുടക്കിന്റെ ഭാഗമായി പഴയ ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്ന് മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ കാൽനട ജാഥയും നടത്തി.
എന്നാൽ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസം സൃഷ്‌ടിക്കുന്ന രീതിയിൽ പ്രകടനം നടത്തുകയും സമൂഹ മാദ്ധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിച്ച് ആശുപത്രിക്ക് എതിരെ പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയതായും കാണിച്ചാണ് നോട്ടീസ് നൽകിയത്.
മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ജോലിയിൽ നിന്ന് നേരത്തെ രാജിവെച്ച് പോയവർക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്നും സംഘടനയുമായി ആലോചിച്ച് വിഷയം നിയമപരമായി നേരിടുമെന്നും ജീവനക്കാർ പറഞ്ഞു.
Read also: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ 27ന്; മാർച്ച് 24 വരെ അപേക്ഷിക്കാം