ബാലസോർ: 275 പേരുടെ ജീവനെടുത്ത, ഒഡീഷ ബാലസോറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ സിബിഐ കേസ് രജിസ്‌റ്റർ ചെയ്‌തു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന് പിന്നാലെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. സിബിഐ സംഘം ഇന്ന് ബാലസോറിൽ സന്ദർശനം നടത്തിയിരുന്നു. പത്ത് പേർ ഉൾപ്പെട്ട സംഘമാണ് ഇന്ന് ബാലസോറിലെത്തിയത്. അപകടം നടന്ന ട്രാക്ക് വിശദമായി പരിശോധിച്ച സംഘം, സിഗ്‌നൽ റൂമിലും പരിശോധന നടത്തി.
ബാഹനഗ ബസാർ റെയിൽവേ സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരുമായും സിബിഐ സംഘം ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. സിബിഐ ഇന്നലെയും രാത്രിയും അപകടസ്‌ഥലം സന്ദർശിച്ചിരുന്നു. അതേസമയം, കേസുമായി ബന്ധപ്പെട്ട് സിബിഐ ഇതുവരെ ഔദ്യോഗികമായി പ്രസ്‌താവനകൾ ഒന്നും നടത്തിയിട്ടില്ല.
ട്രെയിൻ അപകടത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടെന്ന് റെയിൽവേ മന്ത്രാലയം ആവർത്തിച്ച് സംശയം പ്രകടിപ്പിക്കുന്നതിനിടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥയാണോ അതോ ബോധപൂർവമുള്ള അട്ടിമറിയാണോ ബാലസോറിൽ സംഭവിച്ചതെന്ന് സിബിഐ അന്വേഷണത്തിലൂടെ വ്യക്‌തത വരും.
Most Read: അമൽജ്യോതിയിലെ വിദ്യാർഥി പ്രതിഷേധം; നാളെ മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചർച്ച