ജനീവ: മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രമായതാണ് ഒമൈക്രോൺ എന്ന് കരുതാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥന്‍ മൈക്കല്‍ റയാന്‍. നിലവില്‍ ഉപയോഗിക്കുന്ന കോവിഡ് വാക്‌സിനുകള്‍ ഒമൈക്രോണിന്റെ വ്യാപനം തടയാനും ഫലപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.
‘മുന്‍ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് തീവ്രത കൂടിയതാണ് ഒമൈക്രോണെന്ന് പറയാനാകില്ല. ഇപ്പോഴത്തെ വാക്‌സിന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമൈക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാൾ കഴിയുമ്പോൾ നിലവിലെ വാക്‌സിനുകൾക്ക് ഒമൈക്രോണിനെ ചെറുക്കാൻ പറ്റാതെ വന്നേക്കാം. ഒമൈക്രോൺ വകഭേദത്തിന്റെ ആദ്യ നാളുകളാണ് എന്നതുകൊണ്ട് അവ പുറത്തുവിടുന്ന സൂചനകൾ നമ്മൾ വ്യാഖ്യാനിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം’, റയാൻ പറഞ്ഞു.
രാജ്യാന്തര വാർത്താ ഏജൻസിയോട് സംസാരിക്കവെയാണ് ലോകാരോഗ്യ സംഘടനയുടെ എമർജൻസീസ് വിഭാഗത്തിന്റെ ഡയറക്‌ടറായ റയാൻ ഇക്കാര്യം വ്യക്‌തമാക്കിയത്.
വളരെ തീവ്രമായ വകഭേദം അല്ല ഒമൈക്രോണ്‍ എന്നാണ് പ്രാഥമിക നിഗമനങ്ങള്‍. പക്ഷേ ഈ വാദം ഉറപ്പിക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും വാക്‌സിനുകളെ മറികടന്ന് മനുഷ്യശരീരത്തില്‍ ഒമൈക്രോണ്‍ പ്രവേശിക്കും എന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതൊരു പുതിയ വകഭേദവും ആദ്യഘട്ടത്തില്‍ കൂടുതല്‍ പേരിലേക്ക് പകരുന്നതിനാണ് സാധ്യത. പഴയ വകഭേദങ്ങളുമായാണ് അവ ഏറ്റുമുട്ടുന്നത്. അതില്‍ പുതിയതിന് മുന്‍തൂക്കം ലഭിക്കുന്നു. നിലവിലുള്ള എല്ലാ വകഭേദങ്ങളെയും ചെറുക്കുന്ന ഫലപ്രദമായ വാക്‌സിനുകള്‍ നമുക്കുണ്ട്. കടുത്ത പനിയോ വൈദ്യപരിശോധനയോ ആവശ്യം വന്നാലും അതിന് വേണ്ടിവരുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ തയ്യാറാണ്; റയാൻ വ്യക്‌തമാക്കി.
അതേസമയം പുതിയ വകഭേദങ്ങൾ രൂപാന്തരം പ്രാപിക്കുന്നെങ്കിലും ഇതുവരെ കോവിഡിനെ നേരിടാൻ സ്വീകരിച്ച പ്രതിരോധ നടപടികൾ തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പ്രതിരോധ നടപടികളായ വാക്‌സിന്‍, മാസ്‌ക്, സാമൂഹിക അകലം എന്നിവ കര്‍ശനമായി തുടരണം’, റയാൻ പറഞ്ഞു.
Most Read: എംപിമാരുടെ സസ്‌പെൻഷൻ: സമ്മർദ്ദത്തിലൂടെ കാര്യം നേടാമെന്ന് കരുതേണ്ട; വെങ്കയ്യ നായിഡു