ന്യൂഡെൽഹി: രാജ്യസഭാ എംപിമാരുടെ സസ്‌പെൻഷൻ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ എട്ടാം ദിവസമാണ് എംപിമാരുടെ സസ്‌പെൻഷനെതിരെ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തുന്നത്. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
കഴിഞ്ഞ എട്ട് ദിവസമായി പാർലമെന്റ് കവാടത്തില്‍ സസ്‌പെൻഷൻ നേരിടുന്ന എംപിമാരും പ്രതിഷേധിക്കുകയാണ്. എംപിമാരുടെ സസ്‌പെൻഷൻ പിന്‍വലിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ ബഹളം കൊണ്ട് രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെക്കില്ലെന്ന് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. “സമ്മര്‍ദ്ദം ചെലുത്തി കാര്യം നേടാമെന്ന് പ്രതിപക്ഷം വിചാരിക്കേണ്ട. പ്രതിപക്ഷത്തിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണ്. ജനാധിപത്യ വിരുദ്ധ നടപടി അംഗീകരിക്കില്ല. ജനങ്ങളുടെ അടിസ്‌ഥാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും പ്രതിപക്ഷം അനുവദിക്കുന്നില്ല,:- വെങ്കയ്യ നായിഡു വിമര്‍ശിച്ചു.
കഴിഞ്ഞ സമ്മേളനത്തില്‍ രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് എംപിമാരെ സസ്‌പെൻഡ് ചെയ്‌തത്. ഇടത് എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, കോണ്‍ഗ്രസ് എംപിമാരായ ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുണ്‍ ബോറ, രാജമണി പട്ടേല്‍, സയ്യിദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിംഗ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്.
സഭയുടെ അന്തസ് ഇല്ലാതാക്കുന്ന രീതിയില്‍ പെരുമാറി എന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് നടപടി നിലവിലുണ്ടാവുക.
Most Read: ‘മോദി സർക്കാർ ഇന്ത്യയുടെ സ്വത്തുക്കൾ വിറ്റുതുലക്കുന്നു’; സോണിയ ഗാന്ധി