തൃശൂര്‍: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം കൊടുങ്ങല്ലൂരിൽ പോലീസ് പിടികൂടി. മലപ്പുറത്തേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെ ആണ് സംഘം പിടിയിലായത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു.
തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കൊടുങ്ങല്ലൂർ പോലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെയാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി നിഷാജ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന പാൻസിലും ടി ഷർട്ടിലും, കാറിന്റെ ഗിയർ ബോക്‌സിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ചത് അഴീക്കോട് സ്വദേശി സബീലാണെന്ന് നിഷാജ് പറഞ്ഞു.
വിമാനത്താവളത്തിൽ ഇറങ്ങി സ്വർണം കൈമാറിയ ശേഷം കുടുംബത്തോടൊപ്പം കാറിൽ മുങ്ങിയ സബീലിനെ ചാവക്കാട് ഭാഗത്ത് നിന്ന് പോലീസ് പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചും, ക്യാപ്‌സ്യൂൾ രൂപത്തിലാക്കിയുമാണ് സബീൽ സ്വർണം കടത്തിയത്.
എയർപോർട്ടിൽ എത്തിയപ്പോൾ ധരിച്ചിരുന്ന പാൻസിലും, ടി ഷർട്ടിലുമൊട്ടിച്ചും തരികളാക്കിയും സ്വർണം കടത്തി. തുണിക്കിടയിൽ പശ തേച്ച് അതിൽ സ്വർണത്തരിയൊട്ടിച്ചാണ് കടത്തൽ. ദുബായിൽ വെച്ച് മെറ്റൽ ഡിറ്റക്‌ടർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ മാർഗത്തിലൂടെ സ്വർണം കടത്തിയത്. നിഷാജ് മുൻപും സ്വർണം കടത്തിയിട്ടുണ്ട്.
Most Read: ‘അഗ്‌നിപഥിന് അപേക്ഷിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യണം’