ന്യൂഡെൽഹി: പുതുതായി അവതരിപ്പിച്ച സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമായ അഗ്‌നിപഥിനെ കുറിച്ചുള്ള വിശദാംശങ്ങൾ കര-നാവിക-വ്യോമസേനാ ഉദ്യോഗസ്‌ഥർ സംയുക്‌ത പ്രസ്‌താവനയിൽ വിശദീകരിച്ചു. പ്രതിഷേധത്തിന്റെയോ അക്രമ സംഭവങ്ങളുടെയോ ഭാഗമല്ലെന്ന് അഗ്‌നിവീരൻമാർ സാക്ഷ്യപ്പെടുത്തണമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു.
കേന്ദ്രം അഗ്‌നിപഥ് പദ്ധതിയിൽ പ്രഖ്യാപിച്ച ഇളവുകൾ പ്രതിഷേധം ഭയന്ന് അല്ലെന്നും അവയെല്ലാം നേരത്തെ തന്നെ പരിഗണനയിൽ ഉള്ളവയായിരുന്നു എന്നും അധികൃതർ വിശദീകരിച്ചു.
“അക്രമങ്ങളിലോ പ്രതിഷേധത്തിലോ താൻ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്ന് എല്ലാ അഗ്‌നിവീരൻമാരും സാക്ഷ്യപ്പെടുത്തണം. സായുധസേനയിൽ അച്ചടക്കരാഹിത്യത്തിന് സ്‌ഥാനമില്ല. ഏതെങ്കിലും ഉദ്യോഗാർഥിക്ക് എതിരെ എഫ്‌ഐആർ ഉണ്ടെങ്കിൽ, അവർക്ക് അഗ്‌നിവീരൻമാരുടെ ഭാഗമാകാൻ കഴിയില്ല,”- ലെഫ്റ്റനന്റ് ജനറൽ അനിൽ പുരി പറഞ്ഞു.
നിലവിൽ സേവനമനുഷ്‌ഠിക്കുന്ന സാധാരണ സൈനികർക്ക് ബാധകമായ അതേ അലവൻസ് സിയാച്ചിൻ പോലുള്ള പ്രദേശങ്ങളിലും മറ്റ് പ്രദേശങ്ങളിലും അഗ്‌നിവീരൻമാർക്കും ലഭിക്കും. സേവന സാഹചര്യങ്ങളിൽ അവരോട് ഒരു വിവേചനവും ഉണ്ടാകില്ല. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുമെന്നും പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നും ലഫ്റ്റനന്റ് ജനറൽ അനിൽ പുരി കൂട്ടിച്ചേർത്തു.
Most Read: പ്രവാചക നിന്ദയ്‌ക്ക് എതിരായ പ്രതിഷേധം; യുപിയിൽ അറസ്‌റ്റിലായത് 415 പേർ