ന്യൂഡെൽഹി: ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പരിഷ്‌കരണം പഠിക്കാനുള്ള എട്ടംഗ സമിതിയുടെ ആദ്യയോഗം ഉടൻ ആരംഭിക്കും. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ വസതിയിലാണ് യോഗം ചേരുക. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാനെത്തി. എട്ടംഗ സമിതിയിൽ നിന്ന് കോൺഗ്രസ് പ്രതിനിധി അധിർ രഞ്‌ജൻ ചൗധരി പിൻമാറിയിരുന്നു. തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതടക്കമുള്ള അജണ്ടകൾ യോഗം പരിശോധിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്, ലോക്‌സഭാ തിരഞ്ഞെടുപ്പും വിവിധ സംസ്‌ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും ഒരേ സമയത്ത് നടത്തുന്നതിനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്തം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കൊപ്പം തദ്ദേശ തിരഞ്ഞെടുപ്പും നടത്താനാകുമോയെന്നാണ് സമിതി പരിശോധിക്കേണ്ടത്.
എത്ര ഘട്ടങ്ങളിലൂടെ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും, സമയ ചട്ടക്കൂട് എങ്ങനെയാകണം, ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തേണ്ട ഭേദഗതികൾ എന്തൊക്കെയാണ്, സംസ്‌ഥാനങ്ങളുടെ അനുമതി ആവശ്യമുണ്ടോ, തൂക്ക് സഭ, അവിശ്വാസ പ്രമേയത്തിലൂടെ സഭ പിരിച്ചുവിടൽ തുടങ്ങിയ സാഹചര്യങ്ങളിൽ എന്ത് നടപടി സ്വീകരിക്കണം, വിവി പാറ്റ് ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ അടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ എങ്ങനെയാകണം, ഒരുമിച്ചു നടക്കുന്ന തിരഞ്ഞെടുപ്പിൽ ഒറ്റ വോട്ടർ പട്ടികയും തിരിച്ചറിയൽ കാർഡും ഉപയോഗിക്കുന്നതിലുള്ള സാധ്യത തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കേണ്ടത്.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര അമിത് ഷാ, മുൻ കശ്‌മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, 15ആം ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്‌ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ.
ഇതിനിടെ 18ന് ചേരുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പൊതുവിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി. അജണ്ട ഇനിയും വ്യക്‌തമാക്കാത്ത സാഹചര്യത്തിൽ ഏകപക്ഷീയ ചർച്ച അനുവദിക്കില്ലെന്ന് സോണിയ വ്യക്‌തമാക്കി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വനിത സംവരണ ബിൽ, ഏക സിവിൽ കോഡ് എങ്ങനെ ചർച്ചാ വിഷയങ്ങളെ സംബന്ധിച്ച അഭ്യൂഹങ്ങളുടെ പട്ടിക നീളുകയാണ്. അതേസമയം, തൽക്കാലം അജണ്ട വെളിപ്പെടുത്തേണ്ടെന്നാണ് സർക്കാർ നിലപാട്.
Most Read| വാഗമണ്ണിലേക്ക് വരൂ; ഗ്ളാസ് ബ്രിഡ്‌ജിൽ കയറി ആനന്ദിക്കാം- ഉൽഘാടനം ഇന്ന്