തിരുവനന്തപുരം: കോവിഡ് സൃഷ്‌ടിച്ച പ്രതിസന്ധികൾക്കിടെ പെൻഷൻ കൂടി മുടങ്ങിയതോടെ കെഎസ്‌ആർടിസിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ദുരിതത്തിൽ. ഒരു മാസമായി ഇവർക്ക് പെൻഷൻ ലഭിക്കുന്നില്ല. പെൻഷൻ വിതരണത്തിനായി സഹകരണ ബാങ്കുകളുടെ കൺസോർഷ്യവുമായി ഒപ്പിട്ട ധാരണാപത്രം പുതുക്കാത്തതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
ജൂലൈ ഒന്നിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ ഒരുങ്ങുമ്പോൾ കഴിഞ്ഞ മാസത്തെ പെൻഷൻ ലഭിച്ചിട്ടില്ലെന്ന ഓർമപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കെഎസ്‌ആർടിസി പെൻഷൻകാർ. സഹകരണ ബാങ്കുകൾ വഴിയാണ് കെഎസ്‌ആർടിസി പെൻഷൻ വിതരണം. ഇതിനായി സർക്കാരും ബാങ്കുകളുടെ കൺസോർഷ്യവുമായി ഓരോ വർഷവും ഒപ്പുവെക്കേണ്ട ധാരണാപത്രം തിരഞ്ഞെടുപ്പ് മൂലം നീണ്ടുപോവുകയായിരുന്നു.
സഹകരണ ബാങ്കുകൾ നൽകുന്ന പെൻഷന് 10 ശതമാനമാണ് സർക്കാർ നൽകുന്ന പലിശ. 2018ലാണ് ഈ നിരക്ക് നിശ്‌ചയിച്ചത്. ഇത് കൂടുതലാണെന്നും 8.8 ശതമാനമാക്കണമെന്നും ധനകാര്യവകുപ്പ് ഫയലിൽ കുറിച്ചിട്ടിട്ടുണ്ട്. അങ്ങനെ മുടങ്ങാതെ ലഭിച്ചുവന്ന പെൻഷനാണ് ഇപ്പോൾ സാങ്കേതിക പ്രശ്‌നത്തിൽ കുടുങ്ങിയിരിക്കുന്നത്.
താൽകാലിക പരിഹാരമായി പഴയ പലിശനിരക്കിൽ തന്നെ ഈ മാസം കൂടി പെൻഷൻ നൽകാൻ 68 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് പറയുന്നു. എന്നാൽ ധാരണാപത്രം ഒപ്പുവെക്കാതെ വിതരണം നടക്കില്ലെന്ന നിലപാടിലാണ് ബാങ്കുകൾ. ഈ മാസത്തെ പെൻഷൻ നൽകിക്കഴിഞ്ഞാലും പലിശനിരക്കിന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ വരുംമാസങ്ങളിൽ പെൻഷൻ വിതരണം നീണ്ടേക്കും.
Also Read: പരിധിയിൽ കൂടുതൽ യാത്രക്കാർ ബസുകളിൽ പാടില്ലെന്ന് മുഖ്യമന്ത്രി