ന്യൂഡെൽഹി: കർഷക പ്രക്ഷോഭം ശക്‌തമാകുന്ന ഡെൽഹി ഹരിയാന അതിർത്തിയിലെ ടിക്രിയിൽ ഒരു കർഷകന് കൂടി ദാരുണാന്ത്യം. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള കർഷകനാണ് സമരകേന്ദ്രത്തിൽ മരിച്ചത്.
അതിശൈത്യമാണ് മരണകാരണം. ഏതാനും ആഴ്‌ചകളായി കനത്ത തണുപ്പാണ് ഡെൽഹിയിലും ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലും അനുഭവപ്പെടുന്നത്. മൂന്ന് കുട്ടികളുടെ പിതാവ് കൂടിയാണ് മരണപ്പെട്ട കർഷകൻ. 10, 12, 14 വയസുള്ള കുട്ടികളാണ് ഇദ്ദേഹത്തിനുളളത്.
ഇതോടെ കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മരണപ്പെടുന്നവരുടെ എണ്ണം 28 ആയി. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതൻ കഴിഞ്ഞ ദിവസം ആത്‌മഹത്യ ചെയ്‌തിരുന്നു. ഹരിയാനയിലെ കർണാൽ ജില്ലയിലെ സിംഗ്ര ഗ്രാമവാസിയായ ബാബ റാം സിങ് (65) ആണ് കഴിഞ്ഞ ദിവസം സ്വയം വെടിവെച്ച് ജീവനൊടുക്കിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷമാണ് സമരമുഖത്ത് നിന്നും മറ്റൊരു മരണവാർത്ത എത്തുന്നത്.
അതിനിടെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യമെമ്പാടുമുള്ള കർഷകർ നടത്തുന്ന പ്രതിഷേധ സമരം 22ആം ദിവസത്തിലേക്ക് കടന്നു. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന നിലപാടിലാണ് കർഷകർ. എന്നാൽ നിയമങ്ങൾ പിൻവലിക്കില്ലെന്നും വേണമെങ്കിൽ ഭേദഗതിയാകാമെന്നുമാണ് സർക്കാർ നിലപാട്.