ഷാർജ : മാർച്ച് 25ആം തീയതി വരെ സ്‌കൂളുകളിൽ പൂർണമായും ഓൺലൈൻ പഠനം തുടരാൻ ഷാർജ തീരുമാനിച്ചു. എമിറേറ്റിലെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്‌തമാക്കി. രാജ്യത്ത് കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ തീരുമാനം എടുക്കാൻ അധികൃതർ തയ്യാറായത്. ഷാര്‍ജ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് അധികൃതരും വിദ്യാഭ്യാസ മന്ത്രാലയം, പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി എന്നിവയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
ഓൺലൈൻ പഠനം തുടരുന്ന സാഹചര്യത്തിൽ തന്നെ രാജ്യത്തെ കോവിഡ് സ്‌ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുമ്പോൾ വിദ്യാർഥികളുടെയും, അധ്യാപകരുടെയും, മറ്റ് ജീവനക്കാരുടെയും സുരക്ഷക്ക് പ്രാധാന്യം നൽകുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം തന്നെ വിദ്യാർഥികളും, അധ്യാപകരും നേരിട്ടെത്തി പഠനം ആരംഭിക്കുന്നതിൽ തീരുമാനം തുടർന്ന് സ്‌കൂളുകൾക്ക് എടുക്കാമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ രണ്ടാഴ്‌ചയിലൊരിക്കൽ നടത്തുന്ന നിർബന്ധിത പിസിആർ പരിശോധന ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ഇവയിൽ അന്തിമതീരുമാനം എടുക്കാൻ പാടുള്ളൂ എന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ സ്‌കൂളുകളിൽ നേരിട്ടെത്തി പഠനം ആരംഭിക്കുന്നതിന് മുൻപ് തന്നെ എല്ലാവരും കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
Read also : സൗദിയിൽ തവണകളായി ഇഖാമ പുതുക്കാൻ അവസരം; നടപടികൾ ആരംഭിച്ചു