റിയാദ് : സൗദിയിൽ വിദേശ പൗരൻമാരുടെ റെസിഡന്റ് പെർമിറ്റായ ഇഖാമ തവണകളായി പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇത് പ്രകാരം ഇഖാമ മൂന്ന് മാസക്കാലയളവിൽ പുതുക്കാനും, പുതിയത് എടുക്കാനും അവസരം ഉണ്ടാകും. ഇതിന്റെ നടപടികൾ പൂർത്തിയാക്കുന്നതിനായി 5 ഗവൺമെന്റ് വകുപ്പുകളെ അധികൃതർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോർ ഡാറ്റ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ വകുപ്പുകളാണ് ഇതിനായി ഏകോപിച്ച് പ്രവർത്തിക്കുന്നത്.
ഒരു വർഷത്തേക്കുള്ള ഇഖാമ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ മൂന്ന് മാസത്തേക്കോ, ആറ് മാസത്തേക്കോ മാത്രമായി ലെവിയും, ഇഖാമ ഫീസും അടച്ച് എടുക്കാനോ, പുതുക്കാനോ സാധിക്കും. പദ്ധതി നടപ്പാക്കാനായി നിയോഗിച്ചിട്ടുള്ള വകുപ്പുകളുടെ ധാരണയുടെ അടിസ്‌ഥാനത്തിലായിരിക്കും എന്ന് മുതലാണ് പദ്ധതി ആരംഭിക്കുകയെന്ന് ആഭ്യന്തരമന്ത്രി തീരുമാനിക്കുക.
വിദേശ തൊഴിലാളികളുടെ ഇഖാമ വർഷത്തിൽ ഘട്ടം ഘട്ടമായി പുതുക്കാനും, എടുക്കാനുമുള്ള അനുമതി അടുത്തിടെയാണ് സൗദി നൽകിയത്. തുടർന്ന് ഇത് സംബന്ധിച്ച് വിവിധ വകുപ്പുകൾ ചേർന്ന് നടപടികൾ പൂർത്തിയാക്കാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു. ഘട്ടം ഘട്ടമായി പുതുക്കാൻ അവസരം ഒരുങ്ങുന്നതോടെ പുതുക്കുന്ന കാലയളവിനനുസരിച്ച് ഫീസ് അടക്കാൻ വിദേശ തൊഴിലാളികൾക്ക് കഴിയും. എന്നാൽ വീട്ടുജോലി ചെയ്യുന്നവരുടെ ഇഖാമ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Read also : നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്‌ജുവിന് രൂക്ഷവിമർശനം