കൊച്ചി: ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട കേസിൽ എംപിഎൽ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർമാർക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള നടൻ അജു വർഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. റമ്മി കളി തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയുടെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
സംസ്‌ഥാന സർക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു സ്വകാര്യ ഹരജി ഹൈക്കോടതിയിൽ എത്തിയത്. ഹരജിയിൽ സംസ്‌ഥാന സർക്കാരിനെയും സംസ്‌ഥാന ഐടി വകുപ്പിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെയും എതിർ കക്ഷികളാക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള റമ്മി കളികൾ സംഘടിപ്പിക്കുന്ന പ്‌ളേ ഗെയിം 24*7, മൊബൈൽ പ്രീമിയർ ലീഗ് എന്നീ സ്‌ഥാപനങ്ങളേയും ഒപ്പം ബ്രാൻഡ് അംബാസിഡർമാരെയും എതിർ കക്ഷികളാക്കിയതോടെ എല്ലാവർക്കും നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.
നിരവധി യുവതി യുവാക്കളാണ് ഈ ആധുനിക ചൂതാട്ടത്തിൽ കുടുങ്ങി പണവും ആരോഗ്യവും തകർക്കുന്നത്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ സംസ്‌ഥാനത്ത് നടപടികളുണ്ടാകണം എന്നാവശ്യപ്പെട്ട് ഹരജി കോടതിയിലെത്തിയത്. ഇതിനായി സംസ്‌ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് നിലപാടോ നടപടികളോ ഉണ്ടാകുന്നില്ല. അതിനാൽ, കോടതി ഇടപെടണമെന്നാണ് സ്വകാര്യ ഹരജിയിലെ ആവശ്യം.
Also Read: കാർഷിക നിയമങ്ങൾക്ക് എതിരെ നിയമം പാസാക്കാൻ ബംഗാളും