തിരുവനന്തപുരം: വിഴിഞ്ഞത്ത് പൂർത്തിയായത് 60 ശതമാനം പണി മാത്രമാണെന്ന് ലത്തീൻ അതിരൂപത വികാരി ജന. ഫാ യൂജിൻ പെരേര. തുറമുഖത്തിന് ആവശ്യമായ ക്രെയിൻ കപ്പലിൽ കൊണ്ടുവരുന്നതിനെയാണ് സർക്കാർ മഹാ ആഘോഷമായി നടത്തുന്നത്. എന്നാൽ, ഇത് അനാവശ്യമാണ്. സർക്കാർ തങ്ങളുടെ അനുമതിയില്ലാതെ ആർച്ച് ബിഷപ്പിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസിൽ വെച്ചതായും, ഭരണാധികാരികൾ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യൂജിൻ പെരേര ആരോപിച്ചു.
അതേസമയം, നാളത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. പലരും നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ടു സമീപിച്ചിരുന്നു. എന്നാൽ, സഭ അതിനെ നിരൂൽസാഹപ്പെടുത്തുകയാണ് ചെയ്‌തത്. വിഴിഞ്ഞം മറ്റൊരു മുതലപ്പൊഴിയായി മാറുമെന്നും സഹകരണ മേഖലയിൽ ഉൾപ്പടെ സർക്കാരിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസമില്ലെന്നും ഫാ.യൂജിൻ പെരേര കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസവും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഫാ യൂജിൻ പെരേര രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണിൽ പൊടിയിടാനാണെന്നായിരുന്നു ഇന്നലെ അദ്ദേഹം പ്രതികരിച്ചത്. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്‌ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും ചടങ്ങിൽ സർക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര ഇന്നലെ വ്യക്‌തമാക്കിയിരുന്നു.
ആദ്യ കപ്പലെത്തിയ ഔദ്യോഗിക ചടങ്ങുകൾ നാളെ നടക്കാനിരിക്കെ, വിഴിഞ്ഞത്ത് ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി സംസ്‌ഥാന സർക്കാർ രംഗത്തെത്തി. ഇതിന്റെ ഭാഗമായി വിഴിഞ്ഞത്ത് ജോലി നഷ്‌ടപ്പെട്ട കട്ടമരത്തൊഴിലാളികളുടെ നഷ്‌ടപരിഹാരം കൂട്ടിയിരിക്കുകയാണ് സർക്കാർ. ഒരാൾക്ക് നഷ്‌ടപരിഹാര തുകയായി 4.20 ലക്ഷം രൂപ നൽകുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. 53 തൊഴിലാളികൾക്കാണ് ഇത് ലഭിക്കുക. ഇതിനായി 2.22 കോടി രൂപ അനുവദിച്ചു.
നേരത്തെ ഒരാൾക്ക് 82,440 രൂപ നൽകുമെന്നായിരുന്നു ഉത്തരവ്. ഉൽഘാടന ചടങ്ങുകൾ നടക്കാനിരിക്കെ, ലത്തീൻ സഭയെ അനുനയിപ്പിക്കാനുള്ള തിരക്കിട്ട ശ്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴുള്ള നഷ്‌ടപരിഹാര തുകയുടെ വർധനവ്. വിഴിഞ്ഞം ഇടവക പ്രതിനിധികളുമായി ചർച്ച നടത്തിയ മന്ത്രി സജി ചെറിയാൻ, വാഗ്‌ദാനങ്ങൾ ഉടൻ പാലിക്കുമെന്നും അറിയിച്ചു.
Most Read| കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ; ഗാസമേഖലയിൽ റെയ്‌ഡ് തുടങ്ങി