പാറ്റ്‌ന: കേന്ദ്ര അന്വേഷണ ഏജൻസികളെയും ബിജെപിയെയും പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. തന്റെ വീട്ടിൽ സിബിഐക്ക് ഓഫീസ് തുറക്കാൻ സ്‌ഥലം വിട്ടു നൽകാമെന്ന് തേജസ്വി യാദവ് പറഞ്ഞു.
കേന്ദ്രസർക്കാർ സിബിഐയെ ഉപയോഗിച്ച് തങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണെന്നും നിതീഷ് കുമാറിന്റെ ജെഡിയുവിനെ തകർക്കാനുള്ള ഉത്തരവാദിത്വം ബിഹാറിലെ ബിജെപി നേതാക്കൾക്ക് കേന്ദ്രം നൽകിയെന്നും തേജസ്വി യാദവ് പറഞ്ഞു.
2015 മുതൽ 2017 വരെ ബീഹാർ ഉപമുഖ്യമന്ത്രിയായി പ്രവർത്തിച്ചിട്ടുള്ള തേജസ്വി വളരെ രൂക്ഷമായാണ് കേന്ദ്രത്തിനെതിരെ പ്രതികരിച്ചത്. തങ്ങൾക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ നിരന്തരം സിബിഐയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെ ഒരു തെളിവും കണ്ടെത്താൻ സാധിച്ചിട്ടില്ല. ബിജെപിയുടെ രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണ്; തേജസ്വി പ്രതികരിച്ചു.
ചുരുങ്ങിയ സമയത്തിനുെള്ളിൽ മന്ത്രിയായും പ്രതിപക്ഷ നേതാവുമായും പ്രവർത്തിക്കാൻ തനിക്കായിട്ടുണ്ട്. എല്ലാത്തരം അനുഭവങ്ങളും തനിക്കുണ്ട്. അതിനാൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും ഇന്നലെ വീണ്ടും ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ തേജസ്വി യാദവ് പറഞ്ഞു.
Most Read: റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്ക് ഉണർവ്; വീട് വിൽപന കുതിക്കുന്നു