ഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കരെ തിരിച്ചെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ന് കൂടുതൽപേരെ നാട്ടിലെത്തിക്കും. രണ്ട് ഇൻഡിഗോ വിമാനങ്ങൾ ഇന്ന് ഡെൽഹിയിലെത്തും. റൊമേനിയയിലെ ബുക്കാറസ്‌റ്റിൽ നിന്ന് രാവിലെ 10.30ന് ആദ്യ വിമാനം എത്തും. ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ നിന്ന് 10.55നാണ് രണ്ടാമത്തെ വിമാനം എത്തുക.
യുക്രൈനിലേക്ക് ഇന്ത്യ ഇന്ന് ദുരിതാശ്വാസ സാമഗ്രികൾ അയക്കും. ഒഴിപ്പിക്കൽ നടപടികൾക്ക് സഹായിച്ച രാജ്യങ്ങളുടെ തലവൻമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിട്ടുമുണ്ട്.
യുക്രൈനിൽ കുടുങ്ങിപ്പോയ അയൽരാജ്യങ്ങളിൽ നിന്നും വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളെ സഹായിക്കുമെന്നും പ്രധാനമന്ത്രി ഉന്നതതല യോഗത്തിന് ശേഷം അറിയിച്ചു. അതേസമയം ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്ന അയൽ രാജ്യങ്ങളുടെ തലവൻമാരെ പ്രധാനമന്ത്രി ടെലിഫോണിൽ വിളിച്ചാണ് നന്ദി അറിയിച്ചത്.
ഓപ്പറേഷൻ ഗംഗ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നാല് കേന്ദ്ര മന്ത്രിമാരെ യുക്രൈന്റെ അയൽ രാജ്യങ്ങളിലേക്ക് അയക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മന്ത്രിമാരായ ഹർദീപ് സിംഗ് പുരി ഹംഗറിയിലെയും ജ്യോതിരാദിത്യ സിന്ധ്യ റൊമേനിയ, മൾഡോവ എന്നിവിടങ്ങളിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. കിരൺ റിജിജു സ്ളോവാക്യയിലെയും വികെ സിംഗ് പോളണ്ടിലെയും ഏകോപന ചുമതല വഹിക്കും. യുക്രൈന്റെ എല്ലാ അതിർത്തികളിലും വിദേശകാര്യ മന്ത്രാലയ സംഘം എത്തിയിട്ടുണ്ട്.
Most Read: പോലീസ് കസ്‌റ്റഡിയിൽ യുവാവിന്റെ മരണം; പോസ്‌റ്റുമോർട്ടം ഇന്ന്