തിരുവനന്തപുരം: ജില്ലയിലെ തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട നെല്ലിയോട് ജഡ്‌ജിക്കുന്ന് സ്വദേശിയായ സുരേഷ് കുമാറിന്റെ (40) ഇൻക്വസ്‌റ്റും പോസ്‌റ്റുമോർട്ടവും ഇന്ന് നടക്കും. ഇന്നലെ സബ് കളക്‌ടറുടെ മധ്യസ്‌ഥതയിൽ ചർച്ച നടന്നുവെങ്കിലും ഇൻക്വസ്‌റ്റ് നടന്നില്ല. ജനപ്രതിനിധികളും സുരേഷിന്റെ ബന്ധുക്കളും പങ്കെടുക്കാത്തതിനാലാണ് ഇൻക്വസ്‌റ്റ് നടത്താൻ കഴിയാത്തതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ജഡ്‌ജിക്കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിന് അഞ്ച് പേരെ തിരുവല്ലം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിലെ ഒരു പ്രതിയായ സുരേഷാണ് ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ പോലീസ് മർദ്ദനത്തിലാണ് മരണമെന്നാരോപിച്ച് നാട്ടുകാർ രാത്രി വൈകിയും സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. സുരേഷിനൊപ്പം അറസ്‌റ്റ് ചെയ്‌തവരെ വിട്ടയക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു, എന്നാൽ ഇത് പോലീസ് അംഗീകരിച്ചില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ പോസ്‌റ്റുമോർട്ടം റിപ്പോർട് നിർണായകമാണ്
തിരുവല്ലം ജഡ്‌ജിക്കുന്ന് സ്‌ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്‌ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് സുരേഷ് അടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. ഇന്നലെ രാവിലെയോടെ റിമാൻഡ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പോലീസ് വിശദീകരിച്ചു. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പോലീസ് പറയുമ്പോഴും ലോക്കപ്പ് മർദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
അതേസമയം, തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സംസ്‌ഥാനത്തെ ക്രമസമാധാനം താറുമാറായ പൊതു സാഹചര്യത്തില്‍ ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് എന്ന യുവാവ് മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം മുഖവിലക്ക് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്‌ഥരായ പോലീസ് അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്‌ടപ്പെട്ടിട്ട് നാളേറെയായി. പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന പ്രതിപക്ഷ ആവശ്യം ശരിയെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് ഓരോ മണിക്കൂറിലും നടക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു.
Most Read: റഷ്യക്ക് ഫിഫയുടെ വിലക്ക്; ഖത്തർ ലോകകപ്പ് സാധ്യത മങ്ങുന്നു