പാരിസ്: യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷന് വിലക്കേർപ്പെടുത്തി ഫിഫ. ഇതോടെ ഖത്തർ ലോകകപ്പിൽ റഷ്യ കളിക്കാനുള്ള സാധ്യത ഇല്ലാതാവുകയാണ്. ലോകകപ്പ് യോഗ്യതാ മൽസരത്തിൽ പ്ളേ ഓഫിൽ എത്തിയിട്ടുള്ള ടീമാണ് റഷ്യ. പോളണ്ടുമായാണ് പ്ളേ ഓഫിൽ റഷ്യക്ക് മൽസരിക്കാനുള്ളത്. എന്നാൽ റഷ്യയുമായി കളിക്കാൻ തയ്യാറല്ലെന്ന് പോളണ്ട് അറിയിച്ചിരുന്നു.
നേരത്തെ റഷ്യയോട് അൽപം മയമുള്ള നിലപാടാണ് ഫിഫ സ്വീകരിച്ചിരുന്നത്. ലോകകപ്പ് പ്ളേ ഓഫ് അടക്കമുള്ള മൽസരങ്ങൾ കളിക്കാം. പക്ഷെ റഷ്യയുടെ ജേഴ്‌സിയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയാണ് വെച്ചിരുന്നത്. എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് റഷ്യക്ക് വിലക്കേർപ്പെടുത്താൻ ഫിഫ തീരുമാനിച്ചത്.
അതേസമയം രാജ്യാന്തര ഒളിംപിക് കമ്മിറ്റിയും റഷ്യൻ താരങ്ങളെ അന്താരാഷ്‌ട്ര മൽസരങ്ങളിൽനിന്ന് വിലക്കാൻ നീക്കം നടത്തുന്നുണ്ട്. റഷ്യയുടെ സഖ്യരാജ്യമായ ബെലാറൂസ് താരങ്ങൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. റഷ്യൻ, ബെലാറൂസ് താരങ്ങളെ മൽസരങ്ങളിൽ പങ്കെടുപ്പിക്കരുതെന്ന് വിവിധ കായിക ഫെഡറേഷനുകളോട് ഇന്റർനാഷനൽ ഒളിംപിക് കമ്മിറ്റി(ഐഒസി) നിർദ്ദേശിച്ചിട്ടുണ്ട്.
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടക്കേണ്ട ചാംപ്യൻസ് ലീഗ് ഫൈനൽ നേരത്തെ മാറ്റിയിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ക്ളബ് ടൂർണമെന്റിന്റെ കലാശപ്പോരാട്ടമാണ് റഷ്യയിൽനിന്ന് പാരിസിലേക്ക് മാറ്റിയിരിക്കുന്നത്. യൂണിയൻ ഓഫ് യുറോപ്യൻ ഫുട്‌ബോൾ അസോസിയേഷൻസ്(യുവേഫ) ആണ് അടിയന്തര യോഗം വിളിച്ചുചേർത്ത് തീരുമാനം പ്രഖ്യാപിച്ചത്.
Most Read: ക്രെഡിറ്റ് കാർഡ് ഉടമകളുടെ ശ്രദ്ധക്ക്; ഫോറെക്‌സ് ഉൾപ്പടെയുള്ള സർവീസുകൾക്ക് നിരോധനം