ആലപ്പുഴ: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കേരളബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യകേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയ ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളബാങ്ക് രൂപീകരിച്ചത് തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ബാങ്ക് പിരിച്ചുവിടും. കാരണം, സഹകരണ പ്രസ്‌ഥാനത്തിന്റെ തന്നെ തകർച്ചക്കാണ് കേരളബാങ്ക് വഴിവെക്കുന്നത്. സഹകരണ പ്രസ്‌ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂർണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരളബാങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൽകാലിക നിയമനങ്ങൾ, കൺസൾട്ടൻസി നിയമനങ്ങൾ എന്നിവ നിർത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ പിൻവാതിൽ നിയമനങ്ങളെല്ലാം പുനഃപരിശോധിക്കും. സർക്കാർ ദുർവാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാർഷ്‌ട്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഇനിയും ഞങ്ങളുടെ ആളുകളെ സ്‌ഥിരപ്പെടുത്തും എന്ന മട്ടാണ് അദ്ദേഹത്തിന്. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും നൂറുകണക്കിന് ആളുകളെ സ്‌ഥിരപ്പെടുത്തിയെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം എന്തുകൊണ്ട് ഒത്തുതീർപ്പാക്കുന്നില്ല. മുഖ്യമന്ത്രി എന്തിന് മടികാണിക്കുന്നുവെന്നും ചെന്നിത്തല ചോദിച്ചു. റാങ്ക് ലിസ്‌റ്റിൽ പെട്ടവർ തങ്ങളുടേതല്ലാത്ത കാരണം കൊണ്ടാണ് റാങ്ക് ലിസ്‌റ്റ് കാലഹരണപ്പെട്ടത് എന്ന് പറയുന്നതിൽ വസ്‌തുതയുണ്ട്. സിപിഒമാരുടെ റാങ്ക് ലിസ്‌റ്റ് ഇതിന് ഉദാഹരണമാണ്. യൂണിവേഴ്‌സിറ്റി കോളേജ് കുത്തുകേസിലെ പ്രതികൾ ഇടംപിടിച്ചതിന് പിന്നാലെയാണ് പിഎസ്‌സി റാങ്ക് ലിസ്‌റ്റ് മരവിപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Also Read: പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം തുടരും; യൂത്ത് കോൺഗ്രസിന്റെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്