ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് പ്രതിപക്ഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ കക്ഷികൾ കർഷകരെ തോക്ക് കാട്ടി ഭയപ്പെടുത്തിയാണ് സമരത്തിന് ഇറക്കിയതെന്ന് പ്രധാനമന്ത്രി പറയുന്നു. കാർഷിക നിയമങ്ങൾ നടപ്പാക്കിയിട്ട് 6 മാസമായി. പെട്ടെന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നിൽ രാഷ്‌ട്രീയമാണ് .നിയമത്തിലെ ഏത് വ്യവസ്‌ഥയിലാണ് എതിർപ്പെന്ന് പ്രതിപക്ഷം വ്യക്‌തമാക്കുന്നില്ല. സ്വാമിനാഥൻ കമ്മീഷന്റെ റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പിന് തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാരിനോട് പ്രതിപക്ഷത്തിന് അസൂയയാണെന്നും പ്രധാനമന്ത്രി പറയുന്നു. കാർഷിക നിയമങ്ങൾ പ്രതിപക്ഷത്തിന്റെ പ്രകടന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നതാണ്. എന്നാൽ, ഇപ്പോൾ ക്രെഡിറ്റ് മോദി സർക്കാരിന് കിട്ടുമെന്ന കാരണത്താലാണ് അവർ എതിർക്കുന്നത്. കാർഷിക നിയമങ്ങളെ കുറിച്ച് ഭീതിയും അഭ്യൂഹങ്ങളും പ്രതിപക്ഷം പ്രചരിപ്പിക്കുന്നു. കർഷകരുടെ കടം എഴുതിത്തള്ളുമെന്ന് പറഞ്ഞ പ്രതിപക്ഷം എന്ത് ചെയ്‌തുവെന്നും അദ്ദേഹം ചോദിച്ചു.
കാർഷിക നിയമങ്ങൾ അർധരാത്രി കൊണ്ടുവന്നതല്ല. എല്ലാ സർക്കാരും സംസ്‌ഥാനങ്ങളും കഴിഞ്ഞ 22 വർഷങ്ങളായി ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നതാണ്. കർഷക സംഘടനകൾ, കാർഷിക വിദഗ്‌ധർ, സാമ്പത്തിക വിദഗ്‌ധർ, ശാസ്‌ത്രജ്‌ഞർ, പുരോഗമന കർഷകർ എന്നിവരും നിയമങ്ങളെ പിന്തുണക്കുന്നുണ്ട്. ഇന്ന് നിയമങ്ങളെ എതിർക്കുന്നവർ പ്രകടന പത്രികയിൽ ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തനിക്ക് പ്രശസ്‌തി വേണ്ട കർഷകരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മതിയെന്നും കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ കർഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.