പാലക്കാട്: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമോ അതിശക്‌തമോ ആയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ നാളെ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ ഒമ്പത് വരെ ജില്ലയിൽ 106 ശതമാനം അധിക മഴയാണ് ലഭിച്ചത്. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർന്നു തന്നെയാണ്.
എന്നാൽ, അണക്കെട്ടുകളിൽ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. ചുള്ളിയാറിന്റെ മൂന്നിൽ രണ്ട് ഷട്ടറും ഒരു സെന്റീമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. പോത്തുണ്ടിയുടെ ഒരു ഷട്ടർ 0.5 സെന്റീമീറ്ററും വാളയാറിന്റെ ഒരു ഷട്ടർ ഒരു സെന്റീമീറ്ററും മലമ്പുഴയുടെ നാല് ഷട്ടറുകൾ ആറ് സെന്റീമീറ്ററുമാണ് ഉയർത്തിയിട്ടുള്ളത്. കൂടാതെ, മംഗലം ഡാമിന്റെ ആറ് ഷട്ടറും ഒരു സെന്റീമീറ്ററും മീങ്കരയുടെ ഒരു ഷട്ടർ രണ്ട്‍ സെന്റീമീറ്ററുമാണ് ഉയർത്തിയിട്ടുള്ളത്.
കാഞ്ഞിരപ്പുഴയുടെ മൂന്ന് ഷട്ടറും പത്ത് സെന്റീമീറ്ററും റിവർ സ്‌ളൂയിസ് രണ്ട് സെന്റീമീറ്ററും തുറന്നിട്ടുണ്ട്. ശിരുവാണിയുടെ റിവർ സ്‌ളൂയിസ് ഷട്ടർ 30 സെന്റീമീറ്ററും ഉയർത്തിയിട്ടുണ്ട്. മഴ കുറയുന്നതിന് അനുസരിച്ച് ഷട്ടറുകൾ താഴ്‌ത്തും. അതേസമയം, ജില്ലയിലെ ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 5.875 മില്ലീമീറ്റർ മഴയാണ് പെയ്‌തത്. പട്ടാമ്പിയിലാണ് കൂടുതൽ മഴ ലഭിച്ചത്.
Most Read: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കി; തീരുമാനം വിവാദങ്ങൾക്ക് ഒടുവിൽ