മനുഷ്യരേക്കാൾ മിടുക്കോടെ ഗോൾഫ് കാർട്ട് എന്ന വാഹനം ഓടിക്കുന്ന ഒറാങ്ങുട്ടാന്റെ വീഡിയോ അടുത്തകാലത്തായി വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. 2021 സെപ്റ്റംബർ മുതൽ നവ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ അമേരിക്കൻ കൊമേഡിയൻ ആയ സ്‌റ്റീഫൻ കോൾബെർട്ട് ആണ് വീണ്ടും ജനശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ മകൾ ഷെയ്ഖ ഫാത്തിമ റാഷിദ് അൽ മക്‌തൂമിന്റെ ദുബായിലെ വന്യമൃഗ പ്രദർശനത്തിൽ നിന്നുള്ളതാണ് ഈ വീഡിയോ. റാംബോ എന്നാണ് ഈ വീഡിയോയിലെ ഒറാങ്ങുട്ടാന്റെ പേര്. റാംബോയെ കുറിച്ച് (അതിന്റെ പ്രായം അല്ലെങ്കിൽ റാംബോ ഈ മൃഗശാലയിൽ എങ്ങനെ എത്തി എന്നതു പോലെ) പല കാര്യങ്ങളിലും വ്യക്‌തത ഇല്ല. എങ്കിലും റാംബോയുടെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
വന്യജീവികളുടെ വിശേഷങ്ങൾ പങ്കുവെക്കാൻ ഷെയ്ഖ ഫാത്തിമ നടത്തുന്ന യൂട്യൂബ് ചാനലായ അനമാലിയയിൽ റാംബോയുടെ നിരവധി വീഡിയോകൾ ഉണ്ട്. റാംബോ ചെറുപ്പം മുതലേ വാഹനം ഓടിക്കുന്നുണ്ടെന്നും ചെറിയ കളിപ്പാട്ട വാഹനങ്ങളിൽ നിന്ന് തുടങ്ങി ഗോൾഫ് കാർട്ടുകൾ വരെ പഠിച്ചിട്ടുണ്ടെന്നും ഒരു വീഡിയോയിൽ പറയുന്നുണ്ട്.
ഒരു വീഡിയോയിൽ, ആഖ്യാതാവ് (നരേറ്റർ) റാംബോയുടെ വീക്ഷണകോണിൽ നിന്ന് സംസാരിക്കുന്ന രസകരമായ വാക്കുകൾ ഇങ്ങനെ; “വളരുമ്പോൾ, എനിക്ക് പലതരം ഹോബികൾ ഉണ്ടായിരുന്നു. എന്റെ പ്രിയപ്പെട്ട വിനോദങ്ങളിൽ ഒന്ന് ഡ്രൈവിംഗ് ആണ്. ചെറുപ്പത്തിൽ ഞാൻ അത്ര സുരക്ഷിതനായ ഡ്രൈവർ ആയിരുന്നില്ലെന്ന് ഞാൻ സമ്മതിക്കും. മാത്രമല്ല അത് മനസിലാക്കാൻ എനിക്ക് കുറച്ച് സമയമെടുത്തു. പക്ഷെ ഞാൻ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോൾ എല്ലാത്തരം വാഹനങ്ങളിലും യാത്ര ചെയ്യാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. രാവിലെ, ഞാനും എന്റെ സുഹൃത്ത് ബ്ളൂവും എന്റെ ഗോൾഫ് കാർട്ടിൽ കറങ്ങാൻ ഇഷ്‌ടപ്പെടുന്നു,”.
തനിക്ക് കുട്ടിക്കാലം മുതൽ മൃഗങ്ങളോട് അതിയായ സ്‌നേഹം ഉണ്ടായിരുന്നതായും തന്റെ മൃഗശാലയിലെ എല്ലാ മൃഗങ്ങളുമായും വ്യക്‌തിപരമായ ബന്ധമുണ്ടെന്നും ഷെയ്ഖ ഫാത്തിമ പറഞ്ഞു.
Most Read: 85 സ്‌പൂണുകൾ ശരീരത്തിൽ ബാലൻസ് ചെയ്‌ത് ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി 50കാരൻ