തിരുവനന്തപുരം : സംസ്‌ഥാനത്ത് അവയവക്കച്ചവടം പിടിമുറുക്കുന്നു. മിക്ക ആശുപത്രികളിലും അവയവ കച്ചവടത്തിനായി ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കണ്ടെത്തല്‍. ക്രൈംബ്രാഞ്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അവയവ കച്ചവടത്തിന്റെ പിന്നാമ്പുറങ്ങൾ കണ്ടെത്തുന്നത്. കോളനികള്‍ കേന്ദ്രീകരിച്ചാണ് അവയവ കച്ചവട മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. ഏകദേശം 5 ലക്ഷം രൂപ വരെയാണ് ഇവര്‍ കൈപ്പറ്റുന്നത്.
അവയവം സ്വീകരിക്കുന്ന വ്യക്‌തിയില്‍ നിന്നും 10 ലക്ഷം രൂപയാണ് ഏജന്റുമാര്‍ വാങ്ങുന്നത്. ഇതില്‍ നിന്നും 5 ലക്ഷം രൂപ അവയവം നല്‍കുന്ന വ്യക്‌തിക്കും 5 ലക്ഷം രൂപ ഏജന്റും സ്വന്തമാക്കും. എന്നാല്‍ അവയവം നല്‍കുന്ന വ്യക്‌തികള്‍ക്ക് നല്‍കാതെ പണം മുഴുവന്‍ ഏജന്റുമാര്‍ തട്ടുന്ന കേസുളും ഉണ്ടായിട്ടുണ്ട് എന്ന് ക്രൈംബ്രാഞ്ച് വ്യക്‌തമാക്കുന്നു. പ്രഥമിക അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് അന്വേഷണ സംഘം വിശദമായ അന്വേഷണവുമായി മുന്നോട്ട് പോയത്. അതിലൂടെയാണ് നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ഇത്തരം ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്.
തൃശൂര്‍ എസ്‍പി സുദര്‍ശനായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്. കൊടുങ്ങല്ലൂരില്‍ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് അവയവ കച്ചവട മാഫിയകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകുമ്പോള്‍ അവയവം നല്‍കിയ വ്യക്‌തിയും അവയവം സ്വീകരിച്ച വ്യക്‌തിയും പ്രതിയാകുന്ന സ്‌ഥിതിയാണ് അന്വേഷണത്തിന് തടസം നില്‍ക്കുന്നത്. അവയവ കച്ചവട മാഫിയകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് സംസ്‌ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
Read also : ജീവിതത്തിലേക്ക്; കരിപ്പൂർ വിമാനാപകടത്തിലെ അവസാന രോഗിയും ആശുപത്രി വിട്ടു