കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടു. അപകടത്തെ തുടർന്ന് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന വയനാട് ചീരാൽ സ്വദേശി നൗഫലിനെയാണ് കോഴിക്കോട് ആംസ്‌റ്റർ മിംസ് ഹോസ്‌പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തത്. രണ്ടര മാസത്തോളമാണ് നൗഫൽ ചികിൽസയിൽ കഴിഞ്ഞത്.
ഓഗസ്‌റ്റ് ഏഴാം തീയതി നടന്ന ദുരന്തത്തെ തുടർന്ന് ഹോസ്‌പിറ്റലിൽ എത്തിച്ച നൗഫലിന്റെ അവസ്‌ഥ തുടക്കം മുതൽ തന്നെ അതീവ ഗുരുതരമായിരുന്നു. ഇരുകാലുകളുടെയും എല്ലിന് പൊട്ടലുകളും, പുറത്തെ തൊലിയും ദശകളുമുൾപ്പടെ നഷ്‌ടപ്പെട്ട് നട്ടെല്ല് പുറത്ത് കാണുന്ന അവസ്‌ഥയിലും ഐസിയുവിൽ പ്രവേശിപ്പിച്ച നൗഫലിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ആദ്യ ഘട്ടത്തിൽ നടന്നത്.
നൗഫലിനെ യാത്രയയക്കാൻ എയർ ഇന്ത്യ സ്‌റ്റേഷൻ മാനേജർ റാസ അലി ഖാൻ, എയർ ഇന്ത്യ എക്‌സ്‌പോർട് മാനേജർ പ്രേംജിത്ത്, എയർ ക്രാഫ്റ്റ് പേഷ്യന്റ് കോർഡിനേറ്റർ ഷിബിൽ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ആംസ്‌റ്റർ മിംസ് ഹോസ്‌പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോ. വേണുഗോപാലൻ, പി.പി പ്ളാസ്‌റ്റിക് ആൻഡ് റീകൺസ്‌ട്രക്റ്റീവ് സർജറി വിഭാഗം മേധാവി ഡോ. കെ.എസ് കൃഷ്‌ണകുമാർ എന്നിവർ ചേർന്ന് നൗഫലിന് യാത്രയയപ്പ് ഉപഹാരം നൽകി. ആംസ്‌റ്റർ മിംസ് ഡയറക്‌ടർ യു. ബഷീർ, സിഇഒ ഫർഹാൻ യാസിർ, ഡോ.മൊയ്‌തു ഷമീർ, ഡോ.പ്രദീപ് കുമാർ, ഡോ. നൗഫൽ ബഷീർ, ഡോ.വിഷ്‌ണു മോഹൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ദുരന്തമുഖത്ത് നിന്ന് ജീവിതത്തിലേക്ക് ഏറെ പ്രതീക്ഷയോടെയാണ് നൗഫൽ മടങ്ങുന്നത്.
ഓഗസ്‌റ്റ് 7 രാത്രി 7.45 ഓടെയാണ് സംസ്‌ഥാനത്തെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തം ഉണ്ടായത്. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായ്- കോഴിക്കോട് 1344 എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടന്നു. വിമാനത്തിന്റെ മുൻഭാഗം കൂപ്പുകുത്തി രണ്ടായി പിളരുകയായിരുന്നു. അപകടത്തിൽ 19 പേർക്കാണ് ജീവൻ നഷ്‌ടമായത്.