തിരുവനന്തപുരം : അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വില്‍ക്കുന്നതില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം കഴിഞ്ഞ ദിവസം ഹൈക്കോടതി നീക്കിയത്തിനെതിരെ സര്‍ക്കാരും, ട്രേഡ് യൂണിയനുകളും ശക്‌തമായി രംഗത്ത്. അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വില്‍ക്കുന്നത് തടയുമെന്ന തീരുമാനത്തില്‍ തന്നെ സര്‍ക്കാരും, ട്രേഡ് യൂണിയനുകളും ഉറച്ച് നില്‍ക്കുകയാണ്. ഇതിന്റെ ഭാഗമായി അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് യൂണിയനുകള്‍ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ ഇവ സംസ്‌ഥാനത്തേക്കെത്തുന്നത് തടയുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാരും വ്യക്‌തമാക്കി.
നാഗാലാന്റ് ലോട്ടറി സംസ്‌ഥാനത്ത് വില്‍ക്കുന്നത് തടഞ്ഞ നടപടിക്കെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്ത് വിൽക്കാമെന്ന് വ്യക്‌തമാക്കി ഉത്തരവിറക്കിയത്. ഇക്കാര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനം എടുക്കാനുള്ള അവകാശമില്ലെന്നും, കേന്ദ്രമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതെന്നും ജസ്‌റ്റിസ് മുഹമ്മദ് മുഷ്‌താഖ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. തുടര്‍ന്ന് സംസ്‌ഥാനത്തെ ട്രേഡ് യൂണിയനുകള്‍ യോഗം ചേര്‍ന്ന് അന്യസംസ്‌ഥാന ലോട്ടറികള്‍ വാങ്ങുകയോ, വില്‍ക്കുകയോ ചെയ്യില്ലെന്ന് വ്യക്‌തമാക്കി.
തുടര്‍ന്ന് മന്ത്രി തോമസ് ഐസക് ലോട്ടറി തൊഴിലാളികളുമായും, ഏജന്റുമാരുമായി ചര്‍ച്ച നടത്തുകയും, അന്യസംസ്‌ഥാന ലോട്ടറികള്‍ സംസ്‌ഥാനത്തെത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചു. ജിഎസ്‌ടി നിയമപ്രകാരം അതിര്‍ത്തി കടന്നെത്തുന്ന ലോട്ടറികള്‍ സംസ്‌ഥാന സര്‍ക്കാരിന് പരിശോധിക്കാന്‍ സാധിക്കുമെന്നും, അതിലൂടെ സംസ്‌ഥാനത്തേക്കുള്ള അവയുടെ കടന്നുവരവ് നിയന്ത്രിക്കാന്‍ സാധിക്കുമെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്. കൂടാതെ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Read also : കുരുതിക്കളമായി ‘കുതിരാൻ’; പരിഹാര നടപടികൾ വൈകുന്നു; പ്രതിഷേധം