നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സ്‌ഥാപിക്കുന്ന ഓക്‌സിജൻ പ്‌ളാന്റിന്റെ പ്രവർത്തനം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്‌ഥാപിക്കുന്ന പ്‌ളാന്റിന്റെ നിർമാണ ചെലവ് 70 ലക്ഷം രൂപയാണ്. തിങ്കളാഴ്‌ച ചേർന്ന ജില്ലാ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്‌എംസി) യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. എച്ച്‌എംസി ഫണ്ടിൽ നിന്ന് താൽകാലികമായി 25 ലക്ഷം രൂപയെടുത്ത് പ്രവർത്തി പെട്ടെന്ന് തന്നെ തുടങ്ങാനാണ് തീരുമാനം.
ആശുപത്രിയിലെ ഉപയോഗശൂന്യമായ ജലസംഭരണി കെട്ടിടം ഉപയോഗപ്പെടുത്തിയാണ് പ്‌ളാന്റ് നിർമിക്കുന്നത്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തെ തുടർന്ന് ഓക്‌സിജൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഓക്‌സിജൻ പ്‌ളാന്റ് സ്‌ഥാപിക്കാൻ ജില്ലാ പഞ്ചായത്ത് അടിയന്തരമായി തുക അനുവദിച്ചത്.
നിലവിൽ 35- 40 ഓക്‌സിജൻ സിലിണ്ടറുകളാണ് ഓരോ ദിവസവും ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായി വരുന്നത്. ദിവസവും ചേളാരിയിൽനിന്ന് സിലിണ്ടർ നിറച്ചു കൊണ്ടുവന്നാണ് പ്രശ്‌നം പരിഹരിക്കുന്നത്. ആശുപത്രിക്ക് സ്വന്തമായി പ്‌ളാന്റ് സ്‌ഥാപിക്കുന്നതോടെ ഈ പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാനാവും.
Also Read: മരുന്നുകൾ വീട്ടിലെത്തിക്കും; കോവിഡ് കാലത്ത് കോൾ സെന്ററുകൾ ഒരുക്കി യുവജനക്ഷേമ ബോർഡ്