കോഴിക്കോട്: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഗവ.ജനറൽ (ബീച്ച്) ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ജനറേറ്റർ പ്ളാന്റ് സ്‌ഥാപിക്കുന്നു. ഇതിന്റെ പ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഓക്‌സിജൻ പ്ളാന്റാണ് സ്‌ഥാപിക്കുന്നത്. പ്ളാന്റിന്റെ സിവിൽ, ഇലക്‌ട്രിക്കൽ പ്രവൃത്തികൾ പുരോഗമിച്ചു വരികയാണ്. ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ആദ്യമായി ഇവിടെയാണ് ഓക്‌സിജൻ പ്ളാന്റ് പൂർത്തിയാകുന്നത്.
ദേശീയ ആരോഗ്യ ദൗത്യം ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബിപിസിഎല്ലാണ് പ്ളാന്റ് സ്ഥപിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. കോയമ്പത്തൂരിൽ നിന്ന് അടുത്ത ദിവസം തന്നെ പ്ളാന്റ് ഇവിടെ കൊണ്ടുവന്ന് സ്‌ഥാപിക്കും. പ്ളാന്റിന് മാത്രമായി പുതിയ ജനറേറ്ററും സ്‌ഥാപിക്കും. പ്ളാൻറ് സ്‌ഥാപിക്കുന്നതോടെ ആശുപത്രിയിലെ എല്ലാ കട്ടിലുകളിലും ഓക്‌സിജൻ സംവിധാനം ഒരുക്കും.
നിലവിൽ ആശുപത്രിയിലെ 316 കട്ടിലുകളിലാണ് കേന്ദ്രീകൃത ഓക്‌സിജൻ സംവിധാനം ഉള്ളത്. കോവിഡ് ബാധിതർക്ക് 200, അല്ലാത്ത രോഗികൾക്ക് 116 എന്നിങ്ങനെയാണ് കണക്ക്. കോവിഡിന് മുന്നേ 76 കട്ടിലുകളിൽ മാത്രമായിരുന്നു ഓക്‌സിജൻ സംവിധാനം ഉണ്ടായിരുന്നത്. 550 സിലിണ്ടർ ഓക്‌സിജൻ ആണ് ഇവിടെ ഒരു മാസം ഉപയോഗിക്കുന്നത്. കോവിഡ് കാലത്ത് ഓക്‌സിജന് ഏറെ ക്ഷാമം നേരിട്ടുവെന്നും, പ്ളാൻറ് വരുന്നതോടെ ഇതിനൊരു ശാശ്വത പരിഹാരം ആവുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. വി ഉമ്മർ ഫാറൂഖ് പറഞ്ഞു.
Read Also: ശബരിഗിരി വൈദ്യുത പദ്ധതി; സംഭരണികളിൽ വൻ തോതിൽ ജലനിരപ്പ് ഉയരുന്നു