ശ്രീനഗർ: ജമ്മുവിലെ സാംബ സെക്‌ടറിൽ ഇന്ത്യ-പാകിസ്‌ഥാൻ അന്താരാഷ്‌ട്ര അതിർത്തിയിൽ പാക്ക് നുഴഞ്ഞുകയറ്റ ശ്രമം. ഒരാളെ അതിർത്തിരക്ഷാ സേന വെടിവച്ചു കൊന്നു. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നൽകിയിട്ടും ഇയാൾ അതിർത്തി വേലിയിലേക്ക് നീങ്ങുകയായിരുന്നു. തുടർന്നാണ് സൈനികർ വെടിവച്ചത്. കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് സൈനിക വക്‌താവ് അറിയിച്ചു.
സാംബയിലെ അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്നും വെറും നാൽപ്പത് മീറ്റർ ദൂരെയായാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതിന് ശേഷം പ്രദേശത്ത് സൈന്യം സുരക്ഷ ശക്‌തമാക്കി. അതിർത്തിയിൽ നിരന്തരം സമാധാനത്തിന് വെല്ലുവിളിയാവുന്ന കടന്നുകയറ്റങ്ങൾ പതിവാവുകയാണ്. ഇതിന് പുറമെ കഴിഞ്ഞ ഒരുമാസത്തിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് നാല് ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്‌ടപ്പെട്ടിരുന്നു.
Read Also: മോദിയുടെ മറുപടി പ്രസംഗം; സഭ ബഹിഷ്‌കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്