ന്യൂഡെല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മോദി നടത്തിയ മറുപടി പ്രസംഗം ബഹിഷ്‌കരിച്ചാണ് തൃണമൂല്‍ എംപിമാര്‍ ഇറങ്ങിപ്പോയത്. കര്‍ഷക സമരത്തില്‍ കേന്ദ്രം സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ രാഷ്‌ട്രപതിയുടെ പ്രസംഗം ബഹിഷ്‌ക്കരിച്ച പ്രതിപക്ഷത്തെ പ്രധാനമന്ത്രി രാജ്യസഭയില്‍ വിമര്‍ശിച്ചിരുന്നു.
അതേസമയം, രാജ്യസഭയിലും കര്‍ഷക സമരത്തിനെതിരെ തന്നെയാണ് മോദി സംസാരിച്ചത്. കര്‍ഷക സമരത്തെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നു, എന്നാല്‍ സമരത്തിന്റെ കാരണം ആരും പറയുന്നില്ലെന്നാണ് മോദി സഭയില്‍ വാദിച്ചത്.
കാർഷിക നിയമങ്ങളിൽ പോരായ്‌മകൾ ഉണ്ടെങ്കിൽ മെച്ചപ്പെടുത്താൻ സർക്കാർ തയാറാണ്. എന്നാൽ, നടപ്പാക്കരുതെന്ന് വാശിപിടിക്കരുത്. മാറ്റം അനിവാര്യമാണ്. അതിനുവേണ്ടി ചീത്തവിളി കേൾക്കാൻ വരെ താൻ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാർഷിക ചന്തകളിലെ മാറ്റം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നിർദ്ദേശിച്ചതാണ്. മൻമോഹൻ സിങ് മുന്നോട്ട് വെച്ച ആശയം മോദി നടപ്പാക്കിയെന്ന് കോൺഗ്രസിന് അഭിമാനിക്കാം. കർഷകരെ പ്രതിപക്ഷം കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം എന്നും അദ്ദേഹം പറഞ്ഞു.
സിഖുകാരിൽ രാജ്യം അഭിമാനിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ആർക്കും ലാഭം ഉണ്ടാകില്ല. ബുദ്ധിജീവികളെ പോലെ ഇവിടെ സമരജീവികളുമുണ്ട്. അവർക്ക് സമരനിക്ഷേപം വരുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read also: നിയമങ്ങൾക്കായി ചീത്തവിളി കേൾക്കാനും തയാർ; പ്രധാനമന്ത്രി രാജ്യസഭയിൽ