ന്യൂയോർക്ക്: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻമാരായ ജെയ്‌ഷെ മുഹമ്മദ് സ്‌ഥാപകൻ മസൂദ് അസ്ഹർ, ലഷ്‌കറെ ത്വയ്ബയുടെ സാജിദ് മിർ എന്നിവരുൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരരെ നേരിടുന്നതിലും വിചാരണ ചെയ്യുന്നതിലും മതിയായ നടപടികൾ സ്വീകരിക്കാൻ കഴിയാതെ പാകിസ്‌ഥാൻ പരാജയപ്പെട്ടുവെന്ന് യുഎസ് റിപ്പോർട്.
കാലതാമസമോ വിവേചനമോ കൂടാതെ എല്ലാ ഭീകര സംഘടനകളെയും ഒരുപോലെ എതിർക്കുമെന്ന വാഗ്‌ദാനം നിറവേറ്റാൻ പാകിസ്‌ഥാന് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇന്ത്യൻ സുരക്ഷാ ഏജൻസികൾ തീവ്രവാദ ഭീഷണികളെ തകർക്കുന്നതിൽ ഫലപ്രദമാണെന്നും, ഇത്തരം അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി യുഎസിന്റെ അഭ്യർഥനകളോട് കൃത്യമായി പ്രതികരിച്ചുവെന്നും റിപ്പോർട് ചൂണ്ടികാണിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലും നവംബറിലുമായി ലാഹോർ തീവ്രവാദ വിരുദ്ധ കോടതി ലഷ്‌കർ സ്‌ഥാപകൻ ഹാഫിസ് സയീദിനെ ഒന്നിലധികം കേസുകളിൽ ഭീകരവാദത്തിന് ധനസഹായം നൽകിയെന്ന കുറ്റം ചുമത്തി ശിക്ഷിച്ചിരുന്നു. അഞ്ച് വർഷവും, ആറ് മാസവുമാണ് ഇയാളെ കഠിന തടവിന് ശിക്ഷിച്ചത്. എന്നാൽ മറ്റുള്ള തീവ്രവാദികൾക്ക് എതിരെ നടപടിയെടുക്കുന്നതിൽ പാകിസ്‌ഥാൻ പൂർണമായി പരാജയപ്പെട്ടുവെന്ന് യുഎസ് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
Read Also: വിവാദ ജഡ്‌ജി പുഷ്‌പ ഗനേഡിവാലയെ സ്‌ഥിരപ്പെടുത്താതെ സുപ്രീം കോടതി കൊളീജിയം