ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ പ്രസ്‌താവനകൾ തള്ളി ഇന്ത്യ. ഭീകരവാദത്തിന്റെ വിളനിലമാണ് പാകിസ്‌ഥാനെന്ന് ഇന്ത്യ മറുപടി നൽകി. ജനാധിപത്യ രാജ്യങ്ങളെ അപമാനിക്കുകയാണ് പാകിസ്‌ഥാന്റെ ലക്ഷ്യമെന്നും ഇന്ത്യ ആരോപിച്ചു. ജമ്മു കശ്‌മീർ എന്നും ഇന്ത്യയുടെ അഭിവാജ്യ ഘടകമായിരിക്കുമെന്നും പാകിസ്‌ഥാന് കശ്‌മീരിൽ ഒരു അവകാശവുമില്ലെന്നും ഇന്ത്യ വ്യക്‌തമാക്കി.
ഐക്യരാഷ്‌ട്രസഭയെ തെറ്റിദ്ധരിപ്പിക്കാൻ പാക് പ്രധാനമന്ത്രി ശ്രമിച്ചു. ഭീകരവാദം ലോകത്ത് പടരുന്നതിന് കാരണം പാകിസ്‌ഥാനാണ്. അവരുടെ ഭീകരവാദ അനുകൂല നിലപാടുകൾക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി സ്‌നേഹാ ദുബെയാണ് മറുപടി നൽകിയത്.
ഭീകരവാദ സംഘടനകൾക്ക് വേണ്ടിയാണ് പാകിസ്‌ഥാൻ നിലകൊള്ളുന്നതെന്ന് ഇന്ത്യ യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ സാഹചര്യങ്ങൾ പാകിസ്‌ഥാനിലെ ഭീകരവാദം മുഖം വെളിപ്പെടുത്തുന്നുവെന്നും ജമ്മു കശ്‌മീരിൽ സമാധാനം പുലരുന്നത് അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും ഇന്ത്യ പറഞ്ഞു.
ഇന്നലെയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ യുഎന്നിനെ അഭിസംബോധന ചെയ്‌തത്. വിർച്വലായി നടന്ന യോഗത്തിൽ ഇന്ത്യക്ക് എതിരെ പാക് പ്രധാനമന്തി ശക്‌തമായ വിമർശനം ഉന്നയിച്ചിരുന്നു.
Read Also: ബിജെപി നേതൃത്വവുമായി കൂടിക്കാഴ്‌ച; സുരേഷ് ഗോപി നാളെ ഡെൽഹിയിലേക്ക്