പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജാതി വ്യത്യാസവും സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തതിനൊപ്പം ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പാലക്കാട് ജുഡീഷ്യൽ ഒന്നാംക്‌ളാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
2020 ഡിസംബർ 25ന് പാലക്കാട് ജില്ലയിലെ കുഴൽമന്നം പോലീസ് സ്‌റ്റേഷൻ പരിധിയിലെ തേങ്കുറിശ്ശി മാനാംകുളത്താണ് കേരളത്തെ നടുക്കിയ ദുരഭിമാനക്കൊല അരങ്ങേറിയത്. അനീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രണയ വിവാഹത്തിന്റെ പേരിൽ പെൺകുട്ടിയുടെ പിതാവും അമ്മാവനും ചേർന്ന് അനീഷിനെ പൊതുനിരത്തിൽ വച്ച് വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. പെൺകുട്ടിയുടെ അമ്മാവൻ സുരേഷാണ് ഒന്നാം പ്രതി. അച്ഛൻ പ്രഭുകുമാർ ആണ് രണ്ടാംപ്രതി.
2020 സെപ്‌തംബര്‍ 27നാണ് അനീഷും കേസിലെ രണ്ടാം പ്രതി പ്രഭുകുമാറിന്റെ മകൾ ഹരിതയും വിവാഹിതരായത്. ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഹരിതയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഇരുവരും വിവാഹം രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നു. ഇതിന് ശേഷം അനീഷിന് ഭീഷണി ഉണ്ടായിരുന്നു. എന്നാൽ, ഇക്കാര്യം ലോക്കൽ പോലീസിനെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് അനീഷിന്റെ കുടുംബം പറഞ്ഞിരുന്നു.
ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് 75 ദിവസം കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചത്. നേരത്തെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി വിനോദ് കൈനാട്ടിനെ സർക്കാർ നിയമച്ചിരുന്നു. ഉടൻ തന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Also Read: വിവാഹം ഉൾപ്പടെയുള്ള പരിപാടികളിൽ ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദ്ദേശം പുറപ്പെടുവിച്ച് കർണാടക