ബെംഗളൂരു: കോവിഡ് സാഹചര്യത്തിൽ വിവാഹത്തിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്ന ആളുകളെ നിയന്ത്രിക്കാൻ മാർഗനിർദേശങ്ങൾ ഏർപ്പെടുത്തിയതായി കർണാടക ആരോഗ്യ- വിദ്യാഭ്യാസ മന്ത്രി കെ സുധാകർ. അതേസമയം അന്തർ സംസ്‌ഥാന യാത്രക്ക് യാതൊരു നിയന്ത്രണവും സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിട്ടില്ല.
‘ഹോട്ടലുകളിലേക്കും വിവാഹ ഹാളുകളിലേക്കും വൈറസ് പടരാതിരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ മുൻകരുതലിന് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ ഒത്തുകൂടുന്ന സാഹചര്യം കണക്കിലെടുത്ത് രാത്രി വൈകിയുള്ള പാർട്ടികൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്,’ മന്ത്രി കെ സുധാകർ വ്യക്‌തമാക്കി.
കൂടാതെ അയൽ സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതിനാൽ സംസ്‌ഥാനത്തേക്ക് വൈറസ് വ്യാപിക്കുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകയിൽ പുതുതായി റിപ്പോർട് ചെയ്‌തത് 590 കോവിഡ് കേസുകളാണ്. ആറ് മരണങ്ങളും സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തു.
അതേസമയം സംസ്‌ഥാനത്താകെ 3,500 കേന്ദ്രങ്ങളിലൂടെ ജനങ്ങൾക്ക് കോവിഡ് വാക്‌സിൻ നൽകി വരികയാണെന്നും പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
കർണാടക ഉൾപ്പടെയുള്ള ആറ്‍ സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നത്.
Read Also: 5 വർഷങ്ങൾക്കൊണ്ട് അസം മുഖ്യമന്ത്രിയുടെ സ്വത്തിലുണ്ടായത് 71 ശതമാനം വർധന