പാലക്കാട്: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതിയായ മൊയ്‌തീൻ കോയയുടെ മകനും സഹോദരനുമെതിരെ സമാനരീതിയിലുള്ള കേസുകൾ ഉള്ളതായി വിവരം. കോഴിക്കോട് സ്വദേശി പുത്തന്‍ പീടിയക്കല്‍ വീട്ടില്‍ മൊയ്‌ദീന്‍ കോയ ഹാജി മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള എംഎ ടവറിലെ കീര്‍ത്തി ആയുര്‍വേദിക്‌സ് എന്ന സ്‌ഥാപനത്തിന്റെ മറവിലാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. തുടർന്നാണ്, ഇയാളുടെ മകനും സഹോദരനുമെതിരെ സമാന രീതിയിലുള്ള കേസുകൾ വിവിധ സ്‌റ്റേഷനുകളിൽ റിപ്പോർട് ചെയ്‌തിട്ടുണ്ടെന്ന വിവരം പോലീസ് അറിയിക്കുന്നത്.
മൊയ്‌തീൻ കോയയുടെ മകൻ ഷറഫുദ്ധീനെതിരെ കോഴിക്കോട് ചേവായൂർ പോലീസ് സ്‌റ്റേഷനിലും സഹോദരൻ ഷെബീറിനെതിരെ കോഴിക്കോട് പോലീസ് സ്‌റ്റേഷനിലുമാണ് സമാന രീതിയിലുള്ള കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. അതേസമയം, മലപ്പുറം വണ്ടൂരിൽ തനിമ ബയോവേദിക് സ്‌ഥാപനത്തിന്റെ മറവിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് നടത്തിയതിന് രണ്ടുമാസം മുൻപ് മലപ്പുറം പോലീസ് മൊയ്‌തീൻ കോയക്ക് എതിരെ കേസെടുത്തിരുന്നു. തുടർന്നാണ്, പാലക്കാടും ഇയാൾ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയത്.
ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിനൊടുവില്‍ കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിൽ മേട്ടുപ്പാളയം സ്‌ട്രീറ്റിലുള്ള കീര്‍ത്തി ആയുര്‍വേദിക്‌സ് സ്‌ഥാപനത്തിൽ പോലീസ് റെയ്‌ഡ് നടത്തിയിരുന്നു. കെട്ടിടത്തില്‍ നിന്നും പിടിച്ചെടുത്ത റൗട്ടര്‍ (ഗേറ്റ് വേ) ടെലികോം അധികൃതര്‍ പരിശോധിച്ചു. 16 സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാവുന്ന റൗട്ടറിനു പുറമെ എട്ട് സിം കാര്‍ഡുകളും സിം കാര്‍ഡിന്റെ 194 പാക്കറ്റുകളും കേബിളുകളും നിരവധി മേല്‍വിലാസം എഴുതിയ നോട്ടുബുക്കുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിം കാർഡ് എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. വാളയാർ ഇൻസ്‌പെക്‌ടർ വിഎസ് മുരളീധരന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
Read Also: കല്ലായി പുഴയുടെ ആഴംകൂട്ടൽ പദ്ധതി; പഠനം തുടങ്ങി