പാലക്കാട്: ജില്ലയിൽ ശക്‌തമായ മഴ തുടരുന്നു. മഴയോടൊപ്പം ഉള്ള ഇടിമിന്നലിൽ ടിവി സ്‌റ്റാൻഡ് പൊട്ടിത്തെറിച്ച് സഹോദരങ്ങൾക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ ചളവറ മാമ്പറ്റയിലാണ് സംഭവം. പതിനഞ്ചും പന്ത്രണ്ടും വയസുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. കയിലിയാട് പാറക്കൽ പ്രദീപിന്റെ മക്കളായ അക്ഷയ്, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്.
അതേസമയം, വീട്ടിൽ ഉണ്ടായിരുന്ന 40 ദിവസം പ്രായമായ കുട്ടി പരിക്കേൽക്കാതെ രക്ഷപെട്ടു. ടിവി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് ടിവി വെച്ചിരുന്ന ഗ്ളാസ് സ്‌റ്റാൻഡ് പൊട്ടിത്തെറിക്കുകയായിരുന്നു. ടിവിയുടെ സെറ്റ് ഓഫ് ബോക്‌സും പൊട്ടിത്തെറിച്ചു. സമീപത്തെ അങ്കണവാടിയുടേതടക്കം നിരവധി വീടുകളിലെ സ്വിച്ച് ബോർഡുകളും തകർന്നിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് ശേഷമാണ് പാലക്കാട് ജില്ലയിൽ മഴ ശക്‌തി പ്രാപിച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ ജാഗ്രത തുടരുകയാണ്.
വാളയാർ ഒഴികെ ജില്ലയിലെ എല്ലാ ഡാമുകളും തുറന്നു. മലമ്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 24 സെന്റീമീറ്റർ തുറന്നതോടെ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വാളയാർ അണക്കെട്ടിലേയും മലമ്പുഴ അണക്കെട്ടിലേയും വെള്ളം ഒന്നിച്ചു ചേരുന്നിടത്തെ മുക്കൈ പാലത്തെ തൊട്ടാണ് നിലവിലെ ജലനിരപ്പ് ഉള്ളത്. വാളയാർ ഡാം കൂടി തുറന്നാൽ പാലം പൂർണമായി മുങ്ങും. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശമായ അകമലവാരത്ത് മലവെള്ളപ്പാച്ചിൽ ഉണ്ടായി. പോത്തുണ്ടി ഡാം സ്‌പിന്ന് വേ 15 സെന്റീമീറ്റർ ഉയർത്തി വെള്ളം തുറന്ന് വിട്ടു.
കനത്ത മഴയിൽ ഷോളയൂരിലെ ഒരു വീട് പൂർണമായി തകർന്നു. ഒരു വീടിന് ഭാഗികമായി കേടുപാടും പറ്റിയിട്ടുണ്ട്. തെക്കേ കടമ്പാറ സ്വദേശി പഴനിസ്വാമി, ചുണ്ടക്കുളം സ്വദേശി ചെല്ലി രംഗസ്വാമി എന്നിവരുടെ വീടുകളാണ് തകർന്നത്. ഇന്നലെ മലവെള്ളപ്പാച്ചിലുണ്ടായ മലമ്പുഴ അകമലംവാരം മേഖല കളക്‌ടറും എ പ്രഭാകരൻ എംഎൽഎയും സന്ദർശിച്ചു. പ്രദേശത്തെ സ്‌ഥിതിഗതികൾ വിലയിരുത്താൻ കളക്‌ടറും ജനപ്രതിനിധികളും നാളെ യോഗം ചേരും. അതേസമയം, അടിയന്തിര സാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം സജ്‌ജമാണെന്ന് കളക്‌ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു.
Most Read: തീരാനോവായി കൊക്കയാർ; കെട്ടിപ്പിടിച്ച നിലയിൽ കുട്ടികളുടെ മൃതദേഹം