മലപ്പുറം: പൊന്നാനിയിൽ മൽസ്യ ബന്ധനത്തിനിടെ കാണാതായവരെ കണ്ടെത്താത്തതില്‍ പ്രതിഷേധം. കാണാതായവരുടെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ ഹൈവേ റോഡ് ഉപരോധിച്ചു. ഹെലികോപ്റ്റര്‍ അടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
രാവിലെ ഹാര്‍ബറില്‍ പ്രതിഷേധിച്ചതിന് ശേഷമാണ് ഹൈവേ റോഡ് ഉപരോധിച്ചത്. പൊന്നാനി സിഐയും മറ്റു ഉദ്യോഗസ്‌ഥരും ചേര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്തി. എല്ലാ സജ്‌ജീകരണത്തോടെയും തിരച്ചില്‍ നടത്താമെന്ന ചർച്ചയിലെ ഉറപ്പില്‍ പ്രതിഷേധക്കാർ ഉപരോധം അവസാനിപ്പിച്ചു.
കോസ്‌റ്റ് ഗാര്‍ഡും നേവിയും തദ്ദേശീയരും ഒന്നിച്ച് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലന്നും മൂന്ന് ദിവസമായിട്ടും ക്ഷമയോടെ കാത്തിരിക്കുകയാണെന്നും സമരക്കാര്‍ പറഞ്ഞു. ഇന്നലെ കാലാവസ്‌ഥ മോശമായതിനെ തുടര്‍ന്നു വൈകിട്ട് തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. നാല് ദിവസം മുമ്പാണ് ഫൈബര്‍ വള്ളം മറിഞ്ഞ് 3 മൽസ്യ തൊഴിലാളികളെ കാണാതായത്.
പൊന്നാനിയിൽ നിന്ന് വ്യാഴാഴ്‌ച പുലർച്ചെ മൽസ്യ ബന്ധനത്തിന് പോയ തോണി, മന്ദലാംകുന്ന് തീരത്തു നിന്ന് 20 കിലോമീറ്റർ ഉൾക്കടലിൽ മറിഞ്ഞിരുന്നു. നാലു പേരാണ് ഫൈബര്‍ തോണി മറിയുമ്പോൾ അതിൽ ഉണ്ടായിരുന്നത്. ഇതിൽ ഹംസകുട്ടി എന്നയാളെ രക്ഷപ്പെടുത്തിയിരുന്നു.
ലൈഫ് ജാക്കറ്റിട്ട് കടലിൽ ഒഴുകുന്നത് മറ്റു മൽസ്യ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടത് ഹംസകുട്ടിക്ക് രക്ഷയായി. പൊന്നാനി മരക്കടവ് സ്വദേശികളായ ബീരാൻ, ഇബ്രാഹിം, മുഹമ്മദാലി എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
Most Read: ഒന്നര വയസുകാരിയുടെ കൊലപാതകം; താനും ആത്‍മഹത്യ ചെയ്യാനാണ് ഉദ്ദേശിച്ചതെന്ന് പ്രതി