വാളയാർ: നീരൊഴുക്ക് വർദ്ധിച്ച് അണക്കെട്ടിന്റെ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ചാവടി ഉൾപ്പെടുന്ന വൃഷ്ടിപ്രദേശങ്ങളിലും വാളയാർ മലനിരകളിലും കഴിഞ്ഞ ദിവസം ലഭിച്ച മഴയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ക്രമാധീതമായി വർദ്ധിച്ചു. തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഡാം തുറക്കുകയായിരുന്നു. അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 203 മീറ്ററാണ്. സംഭരണശേഷി 200.74 മീറ്റർ ആയാൽ ഡാം തുറക്കാം എന്നായിരുന്നു അധികൃതർ തീരുമാനിച്ചിരുന്നത്.
ഇന്നലെ ഉച്ചക്ക് ജലനിരപ്പ് 200.86 മീറ്റർ ആയതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. ആദ്യ ഘട്ടത്തിൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഒരു സെന്റി മീറ്റർ വീതമാണ് തുറന്നത്. ഒരു സെക്കന്റിൽ 3.75 ഘനമീറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ജലനിരപ്പിൽ ഉച്ചക്ക് ശേഷവും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാതിരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വന്നില്ല. 200.74 മീറ്ററിനു താഴെ ജലനിരപ്പ് എത്തിച്ചതിനു ശേഷം ഷട്ടറുകൾ അടക്കും. തുടർച്ചയായ മൂന്നാം വർഷമാണ് ജലനിരപ്പ് ഉയർന്നത് കാരണം വാളയാർ ഡാം തുറക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രളയസമയത്താണ് ഡാം തുറന്നത്.
കൽപ്പാത്തി പുഴയുടെ ഭാഗമായ വാളയാർ നദിക്ക് കുറുകെ നിർമിച്ചിരിക്കുന്ന ഈ അണക്കെട്ട് പ്രദേശത്തെ പ്രധാന ജലസ്രോതസുകളിൽ ഒന്നാണ്. കൃഷിക്കാണ് വാളയാർ ഡാം ജലം കൂടുതലായി ഉപയോഗിക്കുന്നത്.