കണ്ണൂർ: ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച പാനൂർ പാലത്തായി പീഡനക്കേസിൽ വഴിത്തിരിവ്. പാലത്തായിയിൽ 9 വയസുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്. ബിജെപി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയിൽ പത്‌മരാജൻ നാലാം ക്ളാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു.
സ്‌കൂളിലെ ശുചിമുറിയിൽവെച്ച് അധ്യാപകനായ പത്‌മരാജൻ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തെ തുടർന്ന് പെൺകുട്ടിക്ക് രക്‌തസ്രാവമുണ്ടായി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ശുചിമുറിയിലെ ടൈലുകളും മണ്ണും അന്വേഷണ സംഘം ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയുടെ ടൈലുകളിൽ നിന്ന് രക്‌തക്കറ കണ്ടെത്തിയത്. ഇതിനൊപ്പം മറ്റു രീതികളിലുള്ള ശാസ്‌ത്രീയ പരിശോധനകളും നടന്നു. കേസിൽ അധികം വൈകാതെ തന്നെ കുറ്റപത്രം സമർപ്പിക്കും.
2020 ജനുവരിയിലാണ് 9 വയസുകാരി പീഡനത്തിന് ഇരയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതിയിൽ പോക്‌സോ പ്രകാരം പാനൂർ പോലീസ് കേസ് ചാർജ് ചെയ്‌തിരുന്നു. ശേഷം, ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് കുറ്റപത്രം സമർപ്പിച്ചപ്പോൾ പോക്‌സോ ഒഴിവാക്കുകയാണ് ചെയ്‌തത്. അതിന് തൊട്ടടുത്ത ദിവസം തന്നെ പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്‌തു.
അതിന് പിന്നാലെ, കേസ് അന്വേഷിച്ചിരുന്ന ഐജി എസ് ശ്രീജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവരികയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് മാതാവ് ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. എന്നാൽ, പെണ്‍കുട്ടിക്ക് നുണ പറയുന്ന ശീലവും വിചിത്രമായ ഭാവനകളും ഉണ്ടെന്ന പോലീസ് റിപ്പോർട്ടിനെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
പിന്നീട്, പെൺകുട്ടിയുടെ മാതാവ് സമർപ്പിച്ച ഹരജിയിലാണ് കേസ് പുതിയ അന്വേഷണ സംഘത്തിന് കൈമാറിയത്. ഐജി ശ്രീജിത്തില്‍ നിന്നും കേസിന്റെ ചുമതല മാറ്റാനും കോടതി നിര്‍ദേശിച്ചു. ശേഷം ചുമതലയെടുത്ത ഐജി ഇജെ ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read also: ലക്ഷദ്വീപ് ജനതയ്‌ക്ക് ഐക്യദാർഢ്യം: പ്രമേയം അവതരിപ്പിക്കുന്നത് പരിശോധിക്കും; സ്‌പീക്കർ